
ഡോ: വന്ദനദാസ് കൊലപതാക കേസിലെ പ്രതി സന്ദീപിനെ വീണ്ടും മാനസിക പരിശോധനയ്ക്ക് വിധേയനാക്കി. സർക്കാർ നിർദേശ പ്രകാരം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. പേരൂർക്കട മനസികാരോഗ്യ കേന്ദ്രത്തിൽ ആയിരുന്നു പരിശോധന. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് വിദഗ്ദ്ധ സംഘം കണ്ടെത്തി. ഇതോടെ പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന ആദ്യ റിപ്പോർട്ട് വിദഗ്ദ്ധ സംഘവും ശരിവച്ചു.
ലഹരിക്ക് അടിമപ്പെട്ടാണ് സന്ദീപ് കൊല നടത്തിയതെന്ന് വിലയിരുത്തൽ. കൊലപാതക സമയത്ത് മാരകമായ സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.
ഡോക്ടര്‍ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് കാര്യമായ മാനസികാരോഗ്യ പ്രശ്‌നമില്ലെന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പതിവു പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് പരിശോധന നടത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പ്രതിയെ ഹാജരാക്കിയപ്പോള്‍ സന്ദീപിന് കടുത്ത മാനസിക സംഘര്‍ഷം ഉണ്ടെന്നും, ഇത് വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാനസിക പരിശോധനയ്ക്കും, കൗണ്‍സിലിങ്ങിനും പ്രതിയെ വീണ്ടും വിധേയമാക്കുന്നത്.