Spread the love
സൗദിയില്‍ ഡിസംബര്‍ മുപ്പതോടെ മൂന്ന് തൊഴില്‍ മേഖലകള്‍ കൂടി സ്വദേശിവത്ക്കരിക്കും

റിയാദ്: രാജ്യത്ത് സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമായി നടപ്പിലാക്കാന്‍ സൗദി അധികൃതര്‍. പുതുതായി മൂന്ന് തൊഴില്‍ മേഖലകള്‍ കൂടി സ്വദേശിവത്ക്കരിക്കാനാണ് അധികൃതരുടെ തീരുമാനം. ഡിസംബര്‍ 30 വ്യാഴാഴ്ച മുതലാണ് പുതിയ മേഖലകളിലെ സ്വദേശിവത്ക്കരണം നടപ്പിലാവുക. ഡ്രൈവിംഗ് സ്‌കൂളുകള്‍, കസ്റ്റംസ് ക്ലിയറന്‍സ്, ടെക്‌നിക്കല്‍ എന്‍ജിനീയറിംഗ് എന്നീ മേഖലകള്‍ പുതുതായി സ്വദേശിവത്കരിക്കുന്നത്. ഇതോടെ ഈ ജോലികളില്‍ സൗദികള്‍ക്ക് മാത്രമായിരിക്കും നിയമനം. പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവുന്ന തീരുമാനമാണിത്.

20 തൊഴില്‍ രംഗങ്ങളിലും അനുബന്ധ മേഖലകളിലും കൂടി സ്വദേശിവത്കരണം നടപ്പിലാക്കുന്നതിലൂടെ 2021ല്‍ സ്വദേശികളായ 3.78 ലക്ഷത്തിലധികം സൗദി പൗരന്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു നല്‍കിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഡിസംബര്‍ 30 മുതല്‍ മൂന്ന് പുതിയ മേഖലകളില്‍ കൂടി സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. രാജ്യത്ത് സ്വദേശികള്‍ക്കിടയില്‍ രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സ്വദേശിവത്ക്കരണ നടപടികള്‍, കൊവിഡ് സൃഷ്ടിച്ച തൊഴില്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

പുതുതായി സൗദിവത്ക്കരണം നടപ്പിലാക്കുന്ന മൂന്ന് മേഖലകളിലൊന്ന് കസ്റ്റംസ് ക്ലിയറന്‍സ് മേഖലയാണ്. ഈ മേഖലയിലെ ഏതാനും ചില ജോലികളില്‍ സ്വദേശിവല്‍ക്കരണം 100 ശതമാനമായി ഉയര്‍ത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതു വഴി രണ്ടായിരത്തില്‍ അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഗവണ്മെന്റ് റിലേഷന്‍സ് ഉദ്യോഗസ്ഥന്‍, ജനറല്‍ മാനേജര്‍, കസ്റ്റംസ് ക്ലിയറന്‍സ് ക്ലര്‍ക്ക്, കസ്റ്റംസ് ഏജന്റ്, കസ്റ്റംസ് ക്ലിയറന്‍സ് ബ്രോക്കര്‍, കസ്റ്റംസ് കാറ്റഗറൈസര്‍, വിവര്‍ത്തകന്‍ എന്നീ തൊഴിലുകളാണ് കസ്റ്റംസ് ക്ലിയറന്‍സ് മേഖലയില്‍ 100 ശതമാനം സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുകയെന്ന് നടപടിക്രമ ഗൈഡില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതു പ്രകാരം മേല്‍ പറഞ്ഞ ജോലികളില്‍ ഡിസംബര്‍ 30നു ശേഷം സ്വദേശികളല്ലാത്തവരെ നിയമിക്കുന്നത് കുറ്റകരമാവും.

ഡ്രൈവിംഗ് സ്‌കൂള്‍ മേഖലയാണ് സ്വദേശിവത്ക്കരണം ശക്തിപ്പെടുത്തിയ മറ്റൊരു രംഗം. ഈ മേഖലയിലെ നൂറ് ശതമാനം തൊഴിലുകളും സ്വദേശിവത്ക്കരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡ്രൈവിംഗ് പരിശീലകന്‍, ഡ്രൈവിംഗ് നിരീക്ഷകന്‍ തുടങ്ങിയ ജോലികള്‍ ഈ മാസം 30 വ്യാഴാഴ്ച മുതല്‍ സ്വദേശികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തും. ഡ്രൈവിംഗ് പരിശീലനം നല്‍കുന്ന ആളുടെ പ്രതിമാസ വേതനം 5,000 റിയാലില്‍ കുറവായിരിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ കാണിച്ചിരിക്കുന്ന ശമ്പളമാണ് ഇക്കാര്യത്തില്‍ പരിഗണിക്കുക. ചുരുങ്ങിയത് 5,000 എങ്കിലും മാസ ശമ്പളം ഉണ്ടെങ്കില്‍ മാത്രമേ ആ ജോലിയില്‍ സൗദികളെ നിയമിക്കാനാവൂ. ഡ്രൈവിംഗ് സ്‌കൂളുകളിലെ നിയമനങ്ങള്‍ സൗദികള്‍ക്കു മാത്രമാക്കുന്നതിലൂടെ 8,000 പുതിയ തൊഴിലവസരങ്ങളാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഡ്രൈവിംഗ് സ്‌കൂള്‍ മേഖലയെ സൗദിവല്‍ക്കരിക്കാനുള്ള തീരുമാനം വന്ന ഉടന്‍ തന്നെ, രാജ്യത്തെ ഈ മേഖലയിലെ തൊഴിലന്വേഷകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാന്‍ മന്ത്രാലയത്തിനു കീഴിലുള്ള ഹദഫ് ഫണ്ട് മുന്‍കൈയെടുത്തിരുന്നു.

ടെക്‌നിക്കല്‍ എഞ്ചിനീയറിംഗ് മേഖലയിലും സ്വദേശിവത്ക്കരണം ശക്തിപ്പെടുത്താനാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം. ഈ മേഖലയില്‍ മന്ത്രാലയം അംഗീകരിച്ച ജോലികളിലാണ് ഈ മാസം 30ഓടെ പൂര്‍ണമായും സ്വദേശിവല്‍ക്കരണം നടപ്പിലാക്കുക. ഈ മേഖലയില്‍ അഞ്ചോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്വകാര്യമേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ സ്വദേശിവല്‍ക്കരണ തീരുമാനം ബാധകമായിരിക്കും. 12,000 തൊഴിലവസരങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജോലിക്ക് നിയോഗിക്കുന്ന ആളുടെ പ്രതിമാസ വേതനം 5,000 റിയാലില്‍ കുറയരുതെന്നും സൗദി എന്‍ജിനീയേഴ്സ് കൗണ്‍സിലിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് വേണമെന്നും നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ട്. 5000 റിയാലില്‍ കുറവാണ് ശമ്പളമെങ്കില്‍ അതിനെ സൗദിവല്‍ക്കരണത്തിന്റെ ശതമാനത്തില്‍ ഉള്‍പ്പെടുത്തില്ല.

Leave a Reply