Spread the love

കണ്ണൂർ: കണ്ണൂരിലെ ജ്വല്ലറിയിൽ നിന്ന് ഏഴരക്കോടി രൂപ തട്ടിയ കേസിൽ ചീഫ് അക്കൗണ്ടന്‍റിനായി തെരച്ചിൽ. ചിറക്കൽ സ്വദേശി സിന്ധുവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി. നികുതിയിനത്തിൽ അടക്കേണ്ട തുകയുടെ കണക്കിൽ തിരിമറി നടത്തി കോടികൾ വെട്ടിച്ചെന്നാണ് പരാതി.

കണ്ണൂരിലെ കൃഷ്ണ ജൂവൽസ് മാനേജിങ് പാര്‍ട്ടണര്‍ നൽകിയ പരാതിയിലാണ് ടൗൺ പൊലീസാണ് കേസെടുത്തത്. 2004 മുതൽ ജ്വല്ലറിയിൽ ജീവനക്കാരിയാണ് കെ സിന്ധു. ചീഫ് അക്കൗണ്ടന്‍റായ ഇവർ 2009 മുതൽ പല തവണയായി ജ്വല്ലറി അക്കൗണ്ടിൽ നിന്ന് ഏഴ് കോടി അൻപത്തിയഞ്ച് ലക്ഷത്തി മുപ്പതിനായിരത്തി അറുനൂറ്റി നാൽപ്പത്തിനാല് രൂപ തട്ടിയെടുത്താണ് പരാതി. വിവിധ നികുതികളിലായി സ്ഥാപനം അടക്കേണ്ട തുകയുടെ കണക്കിലാണ് തിരിമറി നടത്തിയത്. കൃത്രിമ രേഖയുണ്ടാക്കി തുക ഇരട്ടിപ്പിച്ച് കാണിച്ചു. ബാങ്കിൽ നിന്ന് നികുതിയിനത്തിൽ അടക്കേണ്ട തുക കഴിച്ചുള്ളത് സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നാണ് കേസ്.

ജ്വല്ലറി നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സിന്ധു മാത്രമാണ് നിലവിൽ പ്രതി. ഇവരുടെ വീട് അടച്ചിട്ട നിലയിലാണ്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് തെരച്ചിൽ നടക്കുന്നു. അഞ്ച് കോടിക്ക് മുകളിലുള്ള തട്ടിപ്പ് കേസ് ആയതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയേക്കും. ആസൂത്രിത കുറ്റകൃത്യമാണെന്നും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിൽ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.

Leave a Reply