നടൻ ഷൈൻ ടോം ചാക്കോയുടെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോകുന്നതിനിടയിലാണ് കുടുംബം അപകടത്തിൽപ്പെട്ടതെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ആഴ്ചകളായി ഷൈൻ, തൊടുപുഴയിലെ ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. തുടർ ചികിത്സയക്കായാണ കുടുംബത്തോടൊപ്പം ബെഗളൂരുവിലേക്ക് പുറപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് കുടുംബം കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചത്.
തമിഴ്‌നാട് സേലത്തിനടുത്ത് ധർമ്മപുരിയിൽ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി ഇടിച്ച് അപകടം ഉണ്ടാകുന്നത്. കർണാക രജിസ്‌ട്രേഷനിലുള്ള ലോറിയുമായാണ് ഷൈനും കുടുംബവും സഞ്ചരിച്ച കാർ ഇടിച്ചത്. അപകടത്തിൽ ഷൈനിന്റെ അച്ഛൻ സിബി ചാക്കോ തൽക്ഷണം മരിച്ചു. അപകടസമയത്ത് ആരാണ് വാഹനം ഓടിച്ചിരുന്നുവെന്നത് അറിവായിട്ടില്ല.
അപകടത്തെതുടർന്ന് നാട്ടുകാരും പോലീസും ചേർന്നാണ് കാറിലുള്ളവരെ ആശുപത്രിയിൽ എത്തിച്ചത്. സിബി ചാക്കോയുടെ മൃതദേഹം ധർമ്മപുരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് നിലവിലുള്ളത്. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അടുത്തിടെ ഷൈൻ ടോം ഉൾപ്പെട്ട കേസുമായി ബന്ധപ്പെട്ട് സജീവമായി ഇടപെട്ടിരുന്നു അച്ഛൻ സിബി ചാക്കോ. അടുത്തിടെ ഷൈനിനൊപ്പം ചില അഭിമുഖങ്ങളിലും പങ്കെടുത്തിരുന്നു.
ഷൈനിനെയും പിതാവിനെയും കൂടാതെ അമ്മയും സഹോദരനും കാറിൽ ഉണ്ടായിരുന്നു. കാറിന്റെ മധ്യഭാഗത്തായിരുന്നു സിബി ചാക്കോയും ഭാര്യയും ഇരുന്നിരുന്നത്. ഷൈനിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. അമ്മയുടെയും സഹോദരന്റെയും പരിക്ക് നിസാരമാണെന്നാണ് വിവരം.