Spread the love

ലഹരി കേസുമായി ബന്ധപ്പെട്ടും നടിയുടെ പരാതിയിൽ പേര് വന്നതോടുകൂടിയും മലയാളികൾ വളരെ വിമർശന വിധേയനാക്കിയ ആളാണ് നടൻ ഷൈൻ ടോം ചാക്കോ. ലഹരി കേസിൽ പോലീസ് പിടിമുറുക്കിയതോടെ ലഹരി വിമുക്തി നേടാനും ജീവിതത്തിൽ മാറ്റം വരുത്താനും എല്ലാം നടൻ തീരുമാനിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഇറങ്ങിയ സിനിമ പ്രമോഷൻ അഭിമുഖത്തിനിടെ തീർത്തും വ്യത്യസ്തനായ ഷൈൻ ചാക്കോ ആയിരുന്നു മലയാളികൾ കണ്ടത്. എന്നാൽ ലഹരി വിമുക്തിയിലൂടെ തിരിച്ചുവരവിന് ഒരുങ്ങിയ നടനെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു.

ലഹരി വിമോചന ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുന്നതിനിടെ നടനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയും അച്ഛൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയും ചെയ്യുകയായിരുന്നു. പിന്നീട് അങ്ങോട്ട് മലയാളികൾ കണ്ടത് അപ്രതീക്ഷിതമായി തന്റെ പ്രിയപ്പെട്ട പിതാവിനെ നഷ്ടപ്പെട്ട ദുഃഖത്തിൽ വിങ്ങി പൊട്ടുന്ന തീർത്തും നിസ്സഹായനായ ഒരു മകനെയായിരുന്നു. ലഹരിയുടെ പിടിയിൽ നിന്നുള്ള താരത്തിന്റെ തിരിച്ചു വരവിൽ വലിയ പങ്കുവഹിച്ച ആളായിരുന്നു താരത്തിന്റെ പിതാവ് സി പി ചാക്കോ. ഇപ്പോൾ ഇതാ അപകടത്തിന് ശേഷം ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ എത്തി കണ്ടപ്പോൾ നടൻ പങ്കുവച്ച കാര്യം തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് നടൻ റോണി ഡേവിഡ്. തന്റെ ഏറ്റവും പുതിയ ചിത്രമായ പ്രൊട്ടക്റ്റിന്റെ പ്രമോഷന്റെ ഭാഗമായി ഒരു കോളേജ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു റോണിന്റെ പരാമർശം.

റോണിന്റെ വാക്കുകൾ

എന്റെ വളരെ അടുത്ത സുഹൃത്തും എനിക്ക് സഹോദരതുല്യനുമായ ഒരു വ്യക്തിയാണ് ഷൈൻ ടോം ചാക്കോ. 2024 നവംബർ ആദ്യവാരം ഷൈൻ എന്നെ ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു, ‘എടോ എന്റെ പപ്പ ഹോട്ടലിൽ ഉണ്ട്, താനൊന്ന് വരണം’. ഞാൻ അങ്ങോട്ട് ചെല്ലുമ്പോൾ ഷൈന്റെ പപ്പയക്ക് വയ്യ, ചെറിയ ശ്വാസം മുട്ടുണ്ട്. എന്റെ അടുത്ത് പറഞ്ഞു എടോ ഞാനും കൂടി വരണോ?. ഷൈൻ ഒരു ഷൂട്ട് കഴിഞ്ഞു വന്നിരുന്നത് കൊണ്ട് ഞാൻ പറഞ്ഞു, ഷൈനെ നീ വരേണ്ടെന്ന്.ഞാൻ ചാക്കോ അങ്കിളിനെ കൊണ്ടുപോയി ഒരു ഹോസ്പിറ്റൽ കാണിച്ച് പുള്ളിയെ തിരിച്ച് ആ ഹോട്ടലിൽ ആക്കി. ഹോട്ടലിൽ എത്തുന്നതിനു മുമ്പായി പാർക്കിങ്ങിൽ വച്ച് അങ്കിൾ ഇങ്ങനെ പല പല കാര്യങ്ങൾ പറയുന്നുണ്ട്. ഷൈനിനെ എങ്ങനെ ഈ വിഷമസന്ധിയിൽ നിന്ന് എങ്ങനെ പുറത്തുകൊണ്ടുവരാൻ അല്ലെങ്കിൽ എങ്ങനെ തിരിച്ച് ജീവിതത്തിലേക്കു കൊണ്ടുവരാം എന്നൊക്കെ പറഞ്ഞു.

ഒരു സുഹൃത്ത് എന്ന രീതിയിൽ എനിക്ക് അവന്റെ അടുത്ത് പറയുന്നതിന് ഒരു പരിമിതിയുണ്ടെന്ന് അന്ന് അങ്കിളിനോടു ഞാൻ പറഞ്ഞു. അപകടം നടന്നു കഴിഞ്ഞ് ഇവിടെ തൃശൂർ ആശുപത്രിയിലെത്തിയപ്പോൾ ഞാൻ ഷൈനിനെ കാണാൻ പോയി. ഷൈനിന്റെ ഇടതു കയ്യിലെ എല്ലിന്റെ കീഴ്ഭാഗം ഒടിഞ്ഞിരിക്കുകയാണ്. പുള്ളി കടുത്ത വേദനയിലാണ്. ആദ്യം ഷൈൻ കുറച്ചു നേരം സംസാരിച്ചപ്പോൾ എനിക്ക് തോന്നി, അങ്കിൾ പോയ കാര്യം ഷൈൻ അറിഞ്ഞില്ല എന്ന്. പക്ഷേ ഷൈൻ എന്നോട് പറഞ്ഞു, കണ്ണ് തുറക്കുമ്പോഴേക്കും അപ്പന്റെ കാതിൽ ചോരയായിരുന്നു, ഇത് ഞാൻ കണ്ടു എന്ന്.അതുകഴിഞ്ഞ് ഷൈൻ എന്റെ അടുത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു, ‘എന്റെ പുറകെ നടന്നു നടന്ന് അപ്പൻ പോയെടോ’ എന്ന്. ഇതിൽ കൂടുതൽ ഒരു മെസേജോ ഒരു കഥയോ നിങ്ങളോട് പറയാനില്ല. നിങ്ങളുടെ എല്ലാ കാര്യത്തിനും നിങ്ങളുടെ മാതാപിതാക്കൾ ഉണ്ടാകും, അവരെക്കുറിച്ച് ഇടയ്ക്ക് ഓർത്താൽ മതി. അവരുടെ ആ ഓർമ തന്നെ ധാരാളമാണ്. ഷൈൻ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്… ഒട്ടും ഇമോഷൻ ഇല്ലാതെ അപ്പൻ പോയെടോ എന്ന് പറഞ്ഞത് കേട്ടപ്പോൾ ഞാൻ കുറച്ചു നേരം വല്ലാത്തൊരു ഷോക്കിലായിരുന്നു.

Leave a Reply