കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാളികളുടെ സോഷ്യൽ മീഡിയ പേജുകളിൽ മായാതെ നിറഞ്ഞു നിൽക്കുന്ന പേരാണ് അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടേത്. തുടക്കത്തിലെ പ്രസിദ്ധിയിൽ നിന്നും കുപ്രസിദ്ധിയിലേക്ക് താരത്തിന്റെ പേര് വലിച്ചിഴക്കപ്പെട്ടുവെങ്കിലും തന്റേതായ സംസാരശൈലി കൊണ്ടും പെരുമാറ്റ രീതി കൊണ്ടും വിമർശനങ്ങൾക്കിടയിലും മലയാളികൾക്കിടയിലെ വലിയൊരു വിഭാഗത്തെ രേണു സുധി കയ്യിലെടുത്തിരുന്നു. വൈകാതെ ബിഗ് ബോസ് മലയാളം സീസൺ സെവനിലും മത്സരാർത്ഥിയായി എത്തിയ രേണു ഷോയിലൂടെയും വലിയൊരു വിഭാഗം ആരാധകരെ കയ്യിലെടുക്കുകയായിരുന്നു.
തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും വ്യക്തമായ ധാരണയുള്ള താരം പലപ്പോഴും ഇത് മാധ്യമങ്ങൾക്ക് മുന്നിൽ വെട്ടി തുറന്നു പറയാറുണ്ട്. മിക്കപ്പോഴും ഇത്തരം തുറന്നുപറച്ചിലുകൾ വലിയ വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴി വെക്കുമെങ്കിലും സ്വന്തം കാറും മാനേജറും ആൽബങ്ങളും ഷോർട്ട് ഫിലിമുകളും വിദേശത്തും സ്വദേശത്തും ആയി ഉദ്ഘാടനങ്ങളും ഒക്കെയായി വിമർശിക്കുന്നവർക്ക് മുന്നിൽ വളർന്നുകൊണ്ടിരിക്കുകയാണ് താരം.ഇപ്പോഴിതാ തന്നെക്കുറിച്ചും തന്റെ വസ്ത്രധാരണത്തെക്കുറിച്ചും മൂത്ത മകൻ കിച്ചുവുമായുള്ള ബന്ധത്തെക്കുറിച്ചും വരുന്ന കമന്റുകൾക്ക് മറുപടിയുമായി വന്നിരിക്കുകയാണ് രേണു സുധി. എല്ലാവരേയും പോലെ ഒരു മനുഷ്യനാണ് താനും. സങ്കടങ്ങളും സന്തോഷങ്ങളും അടക്കം എല്ലാ വികാരങ്ങളുമുണ്ടെന്നും ഭർത്താവ് മരിച്ചെന്ന് പറഞ്ഞ് ഒന്നും പറ്റില്ലെന്ന അവസ്ഥയാണെന്നും രേണു പറയുന്നു.
”എന്റെ പപ്പക്കും അമ്മയ്ക്കും സുഖമില്ല. ഞാനാണ് വീട് നോക്കുന്നത്. എനിക്ക് നോക്കിയേ പറ്റത്തുള്ളൂ. എന്റെ കുഞ്ഞുങ്ങളെ എനിക്ക് പട്ടിണിക്കിടാൻ പറ്റില്ല. ജീവിതം വഴിമുട്ടി നിന്നപ്പോൾ എന്തോ ഭാഗ്യം പോലെ ചെറിയ ചെറിയ ആൽബങ്ങളും നാടകങ്ങളും ചെയ്ത് വന്നതാണ് ഞാൻ. സുധിച്ചേട്ടന്റെ അനുഹഗ്രഹം കൊണ്ടായിരിക്കും ബിഗ് ബോസ് പോലെ വലിയൊരു ഷോയിലേക്ക് എന്നെ വിളിച്ചതും. അവിടെ ആയിരുന്നപ്പോൾ ഞാൻ എന്താണെന്ന് നിങ്ങൾ എല്ലാവരും കണ്ടതാണ്. കുറ്റം പറയുന്ന ഒരു വിഭാഗം ഉണ്ടായിട്ടും എന്നെ ഇഷ്ടപ്പെടുന്നവർ അപ്പോഴും ഉണ്ടായി”, രേണു പറഞ്ഞു.
വസ്ത്രധാരണത്തെക്കുറിച്ചു വരുന്ന വിമർശനങ്ങളോടും രേണു പ്രതികരിച്ചു. ”സാരി ഉടുക്കുമ്പോൾ അതിന്റെ മുകളിൽ കൂടി പർദ ഇടണോ? സാരിയുടെ മുകളിൽ കൂടി വയറു കാണാതെ തോർത്ത് മുറുക്കിക്കെട്ടണോ? അതൊന്നും എന്നെക്കൊണ്ട് പറ്റില്ല. പണ്ടത്തെ സ്ത്രീകൾ തോർത്തും മുണ്ടും ഉടുത്തല്ലേ നടന്നിരുന്നത്? അപ്പോൾ വയർ കണ്ടിട്ടില്ലേ?”, ഒരു യൂട്യൂബ് ചാനലിന്റെ ചോദ്യത്തിന് മറുപടിയായി രേണു സുധി പറഞ്ഞു.






