Spread the love
നഷ്ടം നികത്താൻ റീചാര്‍ജ് പ്ലാനുകളുടെ നിരക്ക് ഗണ്യമായി കൂട്ടി; വൊഡാഫോണ്‍ ഐഡിയ കമ്പനികളെ കൂട്ടത്തോടെ കയ്യൊഴിഞ്ഞ് കസ്റ്റമേഴ്സ്

കടത്തില്‍ മുങ്ങി വന്‍ പ്രതിസന്ധിയിലൂടെയാണ് ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളായ വൊഡാഫോണ്‍ ഐഡിയ (വി.ഐ) മുന്നോട്ടുപോകുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് കുറഞ്ഞ നിരക്കില്‍ ഇന്ത്യയിലെ വരിക്കാര്‍ക്ക് വാരിക്കോരി ഡാറ്റയും മറ്റ് ഒാഫറുകളും നല്‍കിയിരുന്ന വൊഡാഫോണ്‍ ഐഡിയ, നഷ്ടം നികത്താനായി സമീപകാലത്താണ് അവരുടെ റീചാര്‍ജ് പ്ലാനുകളുടെ നിരക്ക് ഗണ്യമായി കൂട്ടിയത്.
എന്നാല്‍, അതൊന്നും കമ്പനിക്ക് യാതൊരുവിധ നേട്ടങ്ങളുമുണ്ടാക്കിയിട്ടില്ല എന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, ഒരുപാട് നഷ്ടമുണ്ടാക്കുകയും ചെയ്തു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം വി.ഐയുടെ ആകെ നഷ്ടം 7,230.9 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4532.1 കോടിയായിരുന്നു നഷ്ടം. കമ്പനിയുടെ വരുമാനവും 10.80 ശതമാനം ഇടിഞ്ഞിട്ടുണ്ട്. 10894 കോടിയായിരുന്നു മുന്‍വര്‍ഷത്തെ വരുമാനം. അത് 9717 കോടി രൂപയായാണ് കുറഞ്ഞത്.
മറ്റ് ടെലികോം കമ്പനികള്‍ക്കൊപ്പം അപ്രതീക്ഷിതമായിട്ടായിരുന്നു വി.ഐയും തങ്ങളുടെ പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പച്ചത്. അതിലൂടെ വരിക്കാരില്‍ നിന്നുള്ള പ്രതിമാസ വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തെ അപേക്ഷിച്ച്‌ മൂന്നാം പാദത്തില്‍ വര്‍ധിച്ചിരുന്നു. 109 രൂപയില്‍ നിന്നും 115 രൂപയായാണ് കൂടിയത്.

എന്നാല്‍, റീച്ചാര്‍ജ് പ്ലാനുകളുടെ താരിഫ് കൂടിയതോടെ വരിക്കാര്‍ കൂട്ടമായി വി.ഐ വിട്ടുപോകാന്‍ തുടങ്ങി. രണ്ട് കോടി ആളുകളാണ് മൂന്നാംപാദത്തില്‍ മറ്റ് ടെലികോം സേവനങ്ങളിലേക്ക് ചേക്കേറിയത്. 26.98 കോടിയില്‍ നിന്ന് 24.72 കോടിയായാണ് വരിക്കാര്‍ കുറഞ്ഞത്. താരിഫ് ഉയര്‍ത്തിയതിലൂടെ വരുമാന വര്‍ധനവ് പ്രതീക്ഷിച്ച കമ്പനിക്കത് വലിയ തിരിച്ചടിയായി.

Leave a Reply