നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണം നടൻ നിവിൻ പോളിയെ ലക്ഷ്യമിട്ട് തന്നെയെന്ന് റിപ്പോർട്ടുകൾ. നിവിനെ നായകനാക്കി ഒരുക്കുന്ന ‘ബേബി ഗേള്‍’ സിനിമയുടെ സെറ്റില്‍ നിന്നും നടന്‍ ഇറങ്ങി പോയതാണ് പ്രശ്‌നത്തിന് കാരണമായിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്ത് ആയിരുന്നു സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റര്‍ മഹേശ്വരനില്‍ നിന്നും എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയിരുന്നു.
കഞ്ചാവ് പിടികൂടിയ സെറ്റില്‍ സഹകരിക്കാന്‍ തയാറായില്ലെന്ന് പറഞ്ഞ് നിവിൻ ഇറങ്ങി പോയതാണ് ലിസ്റ്റിനെ ചൊടിപ്പിച്ചത് എന്നാണ് സൂചന. തന്റെ സിനിമയുടെ ക്രൂ അംഗത്തില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത വിഷയത്തില്‍ ലിസ്റ്റിന്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. അതേസമയം ലിസ്റ്റിൻ സ്റ്റീഫനും ബേബി ഗേളിന്റെ സംവിധായകനായ അരുൺ വർമയും ഇൻസ്റ്റഗ്രാമിൽ നിവിനെ അൺഫോളോ ചെയ്തതും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം നിവിൻ ബേബി ഗേളിന്റെ ഷൂട്ടിങ്ങിന് എത്തിയില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നു. ‘ബേബി ഗേൾ’ എന്ന ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അദ്ദേഹം പിന്മാറിയപ്പോഴാണ് നിവിൻ സിനിമയിലേക്ക് എത്തുന്നത്.