Spread the love

തലപ്പുഴ∙ 18 വർഷം മുൻപ് കാണാതായ നാൽപത്തൊന്നാംമൈൽ കുറ്റിയകാട്ടിൽ ഷൈനിയുടെ തിരോധാനത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സഹോദരി ബീന. താൻ വിദേശത്തുനിന്ന് തിരിച്ചുവന്ന് വീടു പണിയാൻ തീരുമാനിച്ചപ്പോൾ സഹോദരിയെ വീടു പണിയുന്നിടത്താണോ കുഴിച്ചിട്ടതെന്ന് അമ്മയോട് ചോദിച്ചെന്നും എന്നാൽ ശവം അവിടെനിന്ന് മാറ്റിയെന്നാണ് അമ്മ മറുപടി നൽകിയതെന്നും ബീന പറഞ്ഞു.

സ്വത്തു തർക്കത്തെത്തുടർന്നു ഷൈനിയെ സഹോദരൻ കൊലപ്പെടുത്തിയതാണെന്നു ബീന ആരോപിക്കുന്നു. ഏറെനാൾ വിദേശത്തായിരുന്ന താൻ തിരികെ നാട്ടിലെത്തി അമ്മയുമായി അടുപ്പം സ്ഥാപിച്ചതിലൂടെയാണ് വിവരങ്ങൾ പുറത്തുവന്നതെന്നും ബീന പറയുന്നു.

2002ല്‍ ഞാന്‍ കുവൈത്തിലേക്ക് പോയി. തിരിച്ചുവന്ന് അമ്മയോട് ഷൈനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം ദൈവത്തിന് അറിയാമെന്നായിരുന്നു അമ്മയുടെ മറുപടി. അന്ന് സംശയം ഉണ്ടായിരുന്നു. വീണ്ടും വിദേശത്ത് പോയി 2012ല്‍ തിരിച്ചുവന്നു. ഒരു വര്‍ഷത്തോളം അമ്മയ്ക്ക് ആവശ്യമുള്ള പണമെല്ലാം കൊടുത്ത് വേണ്ടതെല്ലാം ചെയ്തു കൊടുത്തു അമ്മയുമായി അടുപ്പം സ്ഥാപിച്ചു. അതിനിടെ വീടുപണി തുടങ്ങാന്‍ തീരുമാനിച്ചു.

അതിനിടെ എന്റെ മറ്റൊരു സഹോദരൻ എന്നോടു പറഞ്ഞിരുന്നു, അത് അവിടെ തന്നെ ഉണ്ടെടീ, അതിനെ അവിടെ തീർത്തതാണെന്ന്. അത് മനസ്സിൽവച്ച് ഞാൻ അമ്മയോടെ ചോദിച്ചു ‘ വീട് പണിയാന്‍ പോവുകയാണ്, 35 ലക്ഷത്തിന്റെ വീടു പണിതിട്ട് പിന്നെ പൊളിക്കാൻ പറ്റില്ല. അവിടെയെങ്ങാനും ആണോ ഷൈനിയെ അടക്കിയിരിക്കുന്നതെന്ന്’. പക്ഷേ അമ്മ എന്നോട് പറഞ്ഞു ശവം അവിടെനിന്ന് ഫോറസ്റ്റിലേക്ക് മാറ്റിയെന്ന്. പക്ഷേ ഞാൻ അതൊന്നും വിശ്വസിക്കുന്നില്ല.’’– ഷൈനി പറഞ്ഞു.

ഷൈനിയെ കൊന്ന ശേഷം വീടിനോടുചേർന്ന തെങ്ങിൻചുവട്ടിൽ കുഴിച്ചിട്ടെന്നാണു പരാതി. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് തഹസിൽദാരുടെ സാന്നിധ്യത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പരിശോധന നടത്തി. മാനന്തവാടി തഹസിൽദാർ എം.ജെ. അഗസ്റ്റിന്റെ സാന്നിധ്യത്തിൽ ഡിവൈഎസ്പി പി.എൽ. ഷൈജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എന്നാൽ ബീനയുമായി നിലനിൽക്കുന്ന സ്വത്ത് തർക്കമാണ് പരാതിക്ക് കാരണമെന്നാണ് ആരോപണ വിധേയന്റെ വാദം.

Leave a Reply