Spread the love

മലയാള സിനിമയിലെ അതുല്യപ്രതിഭ ശ്രീനിവാസന്റെ വിടവാങ്ങൽ സിനിമാലോകത്തെ മാത്രമായിരുന്നില്ല മലയാളക്കരയേ ആകെ വേദനയിലാഴ്ത്തിയ സംഭവമായിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 20ന് ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു അദ്ദേഹം. പിന്നാലെ സിനിമാ ലോകത്തെ സഹപ്രവർത്തകരിൽ നിന്നും മലയാളികളിൽ നിന്നും വേദനയിൽ കുതിർന്ന വലിയ യാത്രയയപ്പ് തന്നെയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇപ്പോഴിതാ കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിൽ സന്മനസ്സുള്ള ശ്രീനി എന്ന പരിപാടിയിൽ മന്ത്രി കെ ബി ഗണേഷ് കുമാർ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.അവസാനകാലത്ത് നടൻ മമ്മൂട്ടിയും ശ്രീനിവാസനും തമ്മിൽ തെറ്റി നിൽക്കുകയായിരുന്നു എന്നും ഇതിനുപിന്നിൽ ഉണ്ടായ കാരണത്തെക്കുറിച്ചുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇതൊരു രസകരമായ വഴക്കായിരുന്നു എന്നും ഗണേഷ് കുമാർ പറയുന്നുണ്ട്.

‘ശ്രീനിവാസൻ ബുദ്ധിമാനാണ്, ജീനിയസാണ്, ബുദ്ധിരാക്ഷസനാണ്. പക്ഷേ അവസാനകാലത്ത് അദ്ദേഹം കൃഷിയെ സ്‌നേഹിച്ചു. മമ്മൂട്ടിയുമായി അദ്ദേഹം തെറ്റലിലായിരുന്നു. മമ്മൂട്ടിയുടെ വയലിൽ ഉത്പാദിപ്പിക്കുന്നതാണ് ഏറ്റവും നല്ല ജൈവ നെല്ല് എന്ന് മമ്മൂട്ടിയും, അതല്ല, ‘അതിനേക്കാൾ മികച്ച നെല്ലാണ് എന്റെ വയലിൽ ഉണ്ടാകുന്നത്, ആ അരിയാണ് ഏറ്റവും നല്ലത്’ എന്ന് ശ്രീനിവാസനും. ആ ചെറിയ പ്രശ്‌നത്തിന്റെ പുറത്ത് അവസാനം ഇവര് തമ്മിൽ അത്ര സുഖത്തിലായിരുന്നില്ല.’ -ഗണേഷ് കുമാർ പറഞ്ഞു.

ജൈവകൃഷിയിൽ ഇവര് തമ്മിൽ മത്സരിച്ചു. മമ്മൂട്ടി പറഞ്ഞു അദ്ദേഹത്തിന്റെ വയലിലാണ് ഏറ്റവും മികച്ച ജൈവ നെല്ല് വിളഞ്ഞുകൊണ്ടിരിക്കുന്നത്. ‘അതല്ല എന്റേതാണ്’ എന്ന് ശ്രീനിയേട്ടനും. നമ്മൾ വിചാരിക്കും ശ്രീനിയേട്ടൻ ഭയങ്കര ജീനിയസാണ് എന്നൊക്കെ. നിങ്ങൾ ഇത്രയും കേട്ടല്ലോ. എന്നാൽ ഒരു വശത്ത് അദ്ദേഹം വളരെ സാധാരണക്കാരനായ ഒരു മലയാളിയാണ്.’ -അദ്ദേഹം പറഞ്ഞു.

Leave a Reply