
കൊല്ലം∙ സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ 217 പോയിന്റുമായി കോഴിക്കോട് മുന്നിൽ നിൽക്കുന്നു . 215 പോയിന്റു വീതം നേടി തൃശൂരും കണ്ണൂരും തൊട്ടുപിന്നിലുണ്ട്. 208 പോയിന്റുമായി മലപ്പുറമാണ് മൂന്നാമത്. രണ്ടാം ദിനം ഹയർ സെക്കൻഡറി വിഭാഗം മോഹിനിയാട്ടം, നാടകം, ഭരതനാട്യം, ദഫ്മുട്ട്, കേരള നടനം, കഥകളി, നാടൻപാട്ട്, ഹൈസ്കൂൾ വിഭാഗം ഒപ്പന, നാടോടിനൃത്തം, തിരുവാതിര, പൂരക്കളി, കുച്ചിപ്പുഡി, മാർഗംകളി, തുള്ളൽ, യക്ഷഗാനം തുടങ്ങിയ മത്സരങ്ങൾ നടക്കും.
പ്രധാന വേദിയായ ആശ്രമം മൈതാനത്ത് ഉൾപ്പെടെ ചില മത്സരങ്ങൾ പുലർച്ചയോടെയാണ് കഴിഞ്ഞത്. രാത്രി പെയ്ത മഴയിൽ ആശ്രമം മൈതാനം വെള്ളക്കെട്ടിലായി. ഹയർസെക്കണ്ടറി വിഭാഗം സംഘനൃത്ത മത്സരത്തിനിടെ കാണികൾ ഇരിക്കുന്ന സ്ഥലത്തും വേദിയിലേക്കും പ്രവേശിക്കുന്നിടത്തും പാർക്കിങ്ങിലും വെള്ളം നിറഞ്ഞതോടെ ജെ സി ബി സഹായം തേടേണ്ടി വന്നു. കേവലം 10 മിനിറ്റിൽ താഴെ പെയ്ത മഴയിലാണ് പ്രധാന വേദി കുളമായി മാറിയത്. അപ്പീൽ ഉൾപ്പെടെ 32 ടീമുകൾ മത്സരത്തിനുണ്ടായിരുന്നു.