Spread the love

കൽപറ്റ ∙ പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ മരിച്ച 2-ാം വർഷ ബിവിഎസ്‌സി വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർഥൻ (20) നേരിട്ടത് ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും. ഈമാസം 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായെന്നു ദൃക്സാക്ഷിയായ വിദ്യാർഥി അറിയിച്ചു. ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദനം. 2 ബെൽറ്റുകൾ മുറിയുന്നതു വരെ മർദിച്ചു. തുടർന്ന് ഇരുമ്പുകമ്പിയും വയറുകളും പ്രയോഗിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണി നേരിട്ടതായി ഇൗ വിദ്യാർഥി അറിയിച്ചു. കാര്യങ്ങളെല്ലാം കോളജ് ഡീനിനും ഹോസ്റ്റൽ വാർഡനും അറിയാമായിരുന്നു.

ക്രൂരതയുടെ നാൾവഴി

∙ ഫെബ്രുവരി 14: തലേന്ന് കോളജിലെ പരിപാടിക്കിടെ പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞെന്ന പേരിൽ സിദ്ധാർഥനെ ഗ്രൗണ്ടിൽ സീനിയർ വിദ്യാർഥികൾ സംഘം ചേർന്നു ചോദ്യം ചെയ്തിരുന്നു. തുടർന്ന് മർദനം. (ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല).

∙ ഫെബ്രുവരി 15: രാവിലെ സിദ്ധാർഥൻ അമ്മയെ വിളിച്ച് സ്പോർട്സ് ഡേ ആയതിനാൽ വീട്ടിലേക്കു വരികയാണെന്ന് പറഞ്ഞു.

ഉച്ചയ്ക്ക് 2.20: ചുരത്തിൽ ഗതാഗതക്കുരുക്കാണെന്നും വൈകിട്ടത്തെ ട്രെയിനിലാകും വരികയെന്നും സിദ്ധാർഥൻ ഫോണിൽ പറഞ്ഞു.

വൈകിട്ട് 6.30: വീട്ടിൽനിന്നു വിളിച്ചപ്പോൾ ട്രെയിനിൽ കയറിയെന്ന് പറയുന്നു. പിന്നീട് വിളിച്ചെങ്കിലും കിട്ടിയില്ല.

∙ ഫെബ്രുവരി 16 പുലർച്ചെ 4.00: കോളജിൽ അത്യാവശ്യ കാര്യമുണ്ടെന്നു പറഞ്ഞ് സഹപാഠി വിളിച്ചതിനാൽ എറണാകുളത്തിറങ്ങി മടങ്ങിപ്പോകുകയാണെന്നു സിദ്ധാർഥൻ അറിയിക്കുന്നു.

അന്നു രാവിലെ ക്യാംപസിലെ പാറപ്പുറത്തും വാട്ടർ ടാങ്കിനു സമീപവും സിദ്ധാർഥനെ പ്രതികൾ സംഘം ചേർന്നു മർദിക്കുന്നു. സിദ്ധാർഥൻ പെൺകുട്ടിയോടു അപമര്യാദയായി പെരുമാറിയെന്ന് വൈകിട്ട് പ്രതികളുടെ നേതൃത്വത്തിൽ പ്രചാരണം. സിദ്ധാർഥനെ കോളജിലെ ഒൗദ്യോഗിക വാട്സാപ് ഗ്രൂപ്പുകളിൽനിന്നു പുറത്താക്കുന്നു. (സിദ്ധാർഥനെതിരെ പെൺകുട്ടിയെക്കൊണ്ടു പരാതി കൊടുപ്പിച്ചിരുന്നതായും അക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ക്യാംപസിലേക്കു തിരികെയെത്തിച്ചതെന്നും പറയുന്നു. അറസ്റ്റിലായവരിലൊരാളായ രെഹാനാണ് വിളിച്ചതെന്നും വിവരം).

∙ ഫെബ്രുവരി 17: ഹോസ്റ്റലിന്റെ നടുമുറ്റത്തു പരസ്യവിചാരണ. നഗ്നനാക്കി കയറുകൊണ്ടു കെട്ടിയിട്ട് കൂട്ട മർദനം.

∙ ഫെബ്രുവരി 18: രാവിലെയും മർദനം. ഇതിനിടെ ഫോണിൽ വിളിച്ച അമ്മയോട് 24നു നാട്ടിലെത്താമെന്ന് സിദ്ധാർഥൻ പറഞ്ഞു.
ഉച്ചയ്ക്ക് 1.30: സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ഉടുതുണിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ സഹപാഠികൾ കാണുന്നു.

Leave a Reply