മലപ്പുറം: താനൂരില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥിനികളെ മുപ്പത്തിയാറ് മണിക്കൂറിനുശേഷം മഹാരാഷ്ട്രയിൽ കണ്ടെത്തിയതോടെ ആശ്വാസത്തിൽ രാവും പകലും ഇല്ലാതെ സ്റ്റേഷനിൽ കാത്തിരുന്ന രക്ഷിതാക്കൾ. കുട്ടികളെ കണ്ടെത്തിയ ഉടന്‍ തന്നെ അധികൃതര്‍ രക്ഷിതാക്കളുമായി വീഡിയോകോള്‍ ചെയ്ത് മക്കള്‍ സുരക്ഷിതരാണെന്ന് അറിയിച്ചിട്ടുണ്ട്. ഒന്നും പേടിക്കണ്ട, വേഗം തന്നെ തിരികെ വരൂ എന്ന പിതാവിന്റെ സങ്കടത്തോടെയുള്ള അഭ്യര്‍ഥന കേട്ടതോടെ കുട്ടികളിലൊരാള്‍ മുഖം പൊത്തിക്കരഞ്ഞു
കുട്ടികള്‍ പരീക്ഷ എഴുതാന്‍ പോയതാണ്. വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ തക്ക കാരണങ്ങള്‍ ഒന്നും തന്നെയില്ല. അവള്‍ക്ക് മോഡേണായി നടക്കാന്‍ വലിയ ഇഷ്ടമാണ്. മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാന്‍ നിര്‍ബന്ധം പിടിച്ചിരുന്നു. പുരികം ത്രഡ് ചെയ്യണമെന്ന് പറയാറുണ്ടായിരുന്നു. പാന്റ്‌സ് ഇടണമെന്ന് വാശി പിടിച്ചിരുന്നു. ഞങ്ങള്‍ സമ്മതം കൊടുത്തിരുന്നില്ല. എനിക്കതൊന്നും ഇഷ്ടമുള്ള കാര്യമല്ല എന്നുപറഞ്ഞിരുന്നു. മോഡേണായി നടക്കണമെന്നാണ് അവളുടെ ആഗ്രഹം. അവിടെ പോയി ആദ്യം ചെയ്തതും മുടി സ്‌ട്രെയ്റ്റൻ ചെയ്യുകയാണ്. ഞങ്ങളെയൊക്കെ ബേജാറാക്കിക്കൊണ്ട് അവര്‍ രണ്ടുപേരും ഒരു ടൂര്‍ പോയി എന്നു കരുതുകയാണ് ഞങ്ങള്‍ ഇപ്പോള്‍. കണ്ടെത്തിയതില്‍ ആശ്വാസമുണ്ട്. ഒരു സി.സി ടിവി ദൃശ്യം മാത്രമേ ആകെയൊരു തുമ്പായി ഉണ്ടായിരുന്നുള്ളൂ. അതില്‍ നിന്നും ഇത്രയെത്തിച്ചതില്‍ എല്ലാവര്‍ക്കും വളരെയധികം നന്ദിയുണ്ട്. വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് കുട്ടികള്‍ പറഞ്ഞതായി അറിഞ്ഞു. അവര്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ കഷ്ടപ്പെടുന്നത്. അത് പ്രശ്‌നങ്ങളാണ് എന്നത് അവരുടെ തെറ്റിദ്ധാരണയായിരിക്കും. അവര്‍ തിരികെ വരണം. ഞങ്ങള്‍ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തും. തിരികെ വീട്ടിലെത്തിയാല്‍ എന്താണ് സംഭവിക്കുക എന്ന് അവര്‍ക്ക് പേടിയുണ്ടാവും. രാത്രി മകളോട് സംസാരിച്ച് പരമാവധി ഹാപ്പിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മലയാള സമാജക്കാരാണ് ഭക്ഷണം കൊടുത്തതും കൂടെ നിര്‍ത്തിയതും. അവരോടും നന്ദി പറയുകയാണ്.എടവണ്ണയിലുള്ള ഒരു സുഹൃത്ത് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു എന്നു അറിയുന്നത് പോലീസ് പറഞ്ഞപ്പോഴാണ്. ടെക്‌സ്റ്റയില്‍ മേഖലയിലുള്ള അയാള്‍ പര്‍ച്ചേസിനുപോയപ്പോള്‍ അവരും കൂടെപ്പോയി എന്നാണ് കേള്‍ക്കുന്നത്. അതേപ്പറ്റി അന്വേഷിക്കട്ടെ. ഞങ്ങള്‍ക്ക് അങ്ങനെയൊരു സൗഹൃദം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ടു സ്‌നേഹിതരാണല്ലോ പോയത്. തിരികെ വന്നിട്ട് കൂടുതല്‍ ചോദിച്ചറിയണം.
യൂണിഫോമില്‍ വീട്ടില്‍ നിന്നിറങ്ങിയവര്‍ വഴിയില്‍ നിന്നും ഡ്രസ് മാറിയാണ് വണ്ടി കയറിയത് എന്നറിഞ്ഞു. ഡ്രസ് മാറിയതുകൊണ്ടാണ് കണ്ടെത്താന്‍ ബുദ്ധിമുട്ടായത്. ഡ്രസ് വാങ്ങാനും മുടി സ്ട്രെയ്റ്റൻ ചെയ്യാനുമൊക്കെ പണം കണ്ടെത്തിയത് കൈയിലുള്ള ആഭരണങ്ങള്‍ വിറ്റിട്ടായിരിക്കാം. വീട്ടില്‍ നിന്നും പണമൊന്നും കൊണ്ടുപോവാന്‍ സാധ്യതയില്ല. കുഴപ്പമില്ലാത്ത രീതിയില്‍ പഠിക്കുന്ന കുട്ടിയാണ്. തുടര്‍ന്നും പഠിക്കണമെന്നൊക്കെ പറഞ്ഞിരുന്നു. മകള്‍ വീട്ടിലെത്തുക എന്നതാണ് ആദ്യത്തെ ആശ്വാസം.’- വിദ്യാര്‍ഥിനികളില്‍ ഒരാളുടെ രക്ഷിതാവ്മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടു പേരെയും ബുധനാഴ്ച്ച 11 മണിയോടെയാണ് കാണാതായത്. റഹീമിനൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പോലീസിന് വിവരം ലഭിച്ചത്. അന്വേഷണത്തിനൊടുവിൽ മഹാരാഷ്ട്രയിലെ ലോണാവാല സ്റ്റേഷനില്‍നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ കേരള പോലീസ് കൈമാറിയ ഫോട്ടോയില്‍ നിന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലീസും റെയില്‍വേ പോലീസും നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചത്. നിലവില്‍ റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളെ തിരികെ കൊണ്ടുവരാനായി താനൂര്‍ പോലീസ് ഇന്ന് രാവിലെ ആറുമണിക്ക് പൂനെയിലേക്ക് തിരിച്ചു. പുണെയിൽവച്ച് ആര്‍.പി.എഫ്. ഇവരെ പോലീസിന് കൈമാറും. കുട്ടികളുടെ മാനസികാരോഗ്യം പരിഗണിച്ച് അവര്‍ക്ക് കൗണ്‍സലിങ് നല്‍കും. തിരിച്ചുവന്നാലുള്ള അവസ്ഥ ഓര്‍ത്തുള്ള പേടി അവര്‍ പോലീസുമായി പങ്കുവെച്ചിരുന്നു.സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികള്‍ പരിചയപ്പെട്ട എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെ പോലീസ് കണ്ടെത്തിയതും പിന്തുടർന്നതുമാണ് പെൺകുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത്. ഇവരുടെ രണ്ടു പേരുടേയും ഫോണിലേക്ക് അവസാനമായി വിളിച്ചത് റഹീമാണ്. ഇയാളുടെ വീട്ടിലെത്തി പോലീസ് വിവരങ്ങള്‍ അന്വേഷിച്ചു. രണ്ടുപേരേയും പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴിയാണെന്നും യാത്ര ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ഇരുവരും തന്നോട് പറഞ്ഞുവെന്നും റഹീം അറിയിച്ചു.
കോഴിക്കോട്ടുനിന്ന് ഇവര്‍ക്കൊപ്പം ചേര്‍ന്ന റഹീം മുംബൈയിലേക്ക് കൂടെ പോയി. അവിടെനിന്ന് രണ്ടുപേരെയും പന്‍വേലില്‍ മലയാളി യുവതി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചുവെന്നും റഹീം പോലീസിനോട് പറഞ്ഞു. പോലീസിന്റെ അന്വേഷണ പരിധിയില്‍തന്നെ റഹീം അസ്ലമുണ്ടായത് പെണ്‍കുട്ടികളിലേക്ക് എത്തുന്നത് വേഗത്തിലാക്കി.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയത്. മാസ്‌ക് ധരിച്ചിരുന്നു. സുഹൃത്തിന്റെ വിവാഹത്തിനായാണ് മുംബൈയില്‍ എത്തിയതെന്നാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയോട് പറഞ്ഞത്. സുഹൃത്ത് കൂട്ടാന്‍ വരുമെന്നു പറഞ്ഞെങ്കിലും ഇയാള്‍ വരുന്നതിനുമുമ്പ് പെണ്‍കുട്ടികള്‍ പാര്‍ലറില്‍നിന്ന് പോകുകയായിരുന്നു. കുട്ടികള്‍ പാര്‍ലറില്‍ എത്തിയ വിവരം മഹാരാഷ്ട്ര പോലീസിനും മലയാളി സമാജത്തിനും കേരള പോലീസ് കൈമാറിയിരുന്നു. പോലീസും സമാജം പ്രവര്‍ത്തകരും എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു. അതിനുശേഷമാണ് ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ കയറിയത്.