തമിഴിലെ മുൻനിര സംവിധായകരിലൊരാളായ എ.ആർ. മുരുഗദോസും ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനും ഒന്നിച്ച ചിത്രമായിരുന്നു സിക്കന്ദർ. വലിയ പ്രതീക്ഷയോടെ ആരാധകർ കാത്തിരുന്ന ചിത്രം പക്ഷേ ബോക് ഓഫീസിൽ തകർന്നടിഞ്ഞു. ഇപ്പോഴിതാ, സൽമാൻ ഖാനുമായി സഹകരിച്ചപ്പോൾ താൻ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്നുപറയുകയാണ് സംവിധായകൻ മുരുഗദോസ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘സൽമാൻ്റെ പ്രവർത്തന ശൈലി മൂലം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് എളുപ്പമായിരുന്നില്ല. ഒരു താരത്തിനൊപ്പം ഷൂട്ട് ചെയ്യുന്നത് എളുപ്പമല്ല. അദ്ദേഹം രാത്രി എട്ടിനേ സെറ്റിൽ എത്തുകയുള്ളൂ. അതിനാൽ പകൽ ചിത്രീകരിക്കേണ്ട രംഗങ്ങൾ പോലും രാത്രിയിൽ ഷൂട്ട് ചെയ്യേണ്ടി വരും. അതിരാവിലെ മുതൽ ഷൂട്ട് ചെയ്യുന്ന ശീലമുണ്ട്. എന്നാൽ, അവിടെ അങ്ങനെ അല്ലായിരുന്നു കാര്യങ്ങൾ.
ഇത് സെറ്റിലെ മറ്റ് അഭിനേതാക്കളേയും ബാധിച്ചിരുന്നു. ഒരു രംഗത്തിൽ നാല് കുട്ടികൾ സ്കൂളിൽ നിന്ന് മടങ്ങിവരുന്ന രംഗമാണെങ്കിലും പുലർച്ചെ രണ്ടിനായിരുന്നു ഷൂട്ട് ചെയ്തത്. ആ സമയമാകുമ്പോഴേക്കും കുട്ടികൾ ക്ഷീണിച്ച് ഉറങ്ങിപ്പോകാറുണ്ട്’, സൽമാൻ പറഞ്ഞു.
ഈദ് റിലീസായി 2025 മാർച്ച് 30-നായിരുന്നു സിക്കന്ദർ പ്രേക്ഷകരിലേക്കെത്തിയത്. 200 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ആഗോളതലത്തിൽ 184 കോടി രൂപ കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. രശ്മിക മന്ദാന നായികയായ ചിത്രത്തിൽ കാജൽ അഗർവാൾ, സത്യരാജ്, ശർമൻ ജോഷി എന്നിവരും പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.









