Spread the love

സെപ്റ്റംബർ 6–ന് പുതിയ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് തടസമായി നിയമക്കുരുക്കുകൾ. കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ലെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി പറയുന്നു. സുരേഷ് ഗോപിയുടെ പുതിയ സിനിമയുടെ ഷൂട്ടിങ് ഒരുക്കങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ആചാരി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

‘കേന്ദ്ര-സംസ്ഥാന മന്ത്രിപദത്തിൽ ഉള്ളവർക്ക് മറ്റു ജോലികൾ ചെയ്യാൻ നിയമം അനുശാസിക്കുന്ന പെരുമാറ്റച്ചട്ടപ്രകാരം സാധ്യമല്ല. അവധി എടുത്തുപോലും മറ്റു ജോലിക്ക് പോകാൻ പാടില്ല. സിനിമയോ, അധ്യാപനമോ, മറ്റേതൊരു ജോലിയും ചെയ്യാൻ ഒരു മന്ത്രിക്ക് സാധിക്കില്ല. മുഴുവൻസമയ ജോലിയായാണ് മന്ത്രിപദത്തെ കാണേണ്ടത്.’ പി.ഡി.ടി. ആചാരി പറയുന്നു.

കേന്ദ്ര സഹമന്ത്രിയായതിനു ശേഷവും ഉദ്‌ഘാടനങ്ങൾ ചെയ്യും. അപ്പോളൊക്കെ മന്ത്രിയായല്ല, നടനായാണ് വരിക. അതിനാൽ പ്രതിഫലം വാങ്ങും’ എന്ന സുരേഷ് ഗോപിയുടെ വാചകത്തെക്കുറിച്ച് ആചാരി പ്രതികരിച്ചത് ഇങ്ങനെയാണ് ‘അത് സാധ്യമല്ലല്ലോ. പണം വാങ്ങി ജോലി ചെയ്യാൻ മന്ത്രിപദത്തിലിരിക്കെ സാധ്യമല്ല. ഭരണം മാത്രമാണ് അവരുടെ ജോലി. ജനങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതാണ് ജോലിയുടെ സ്വഭാവം. അതിൽ മാറ്റമുണ്ടായാൽ പെരുമാറ്റച്ചട്ടലംഘനമാകും’.

‘ഈ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാൻ അധികാരമുള്ളത് പ്രധാനമന്ത്രിക്കു മാത്രമാണ്. ചട്ടം ഭേദഗതി ചെയ്യാതെ പ്രധാനമന്ത്രി പ്രത്യേക അനുവാദം നൽകിയാലും, നിരവധിപേർ ജോലി ചെയ്യാനുള്ള അനുമതി ചോദിച്ചെത്തുമല്ലോ. മന്ത്രി സ്വകാര്യ കാര്യങ്ങൾക്ക് ശ്രദ്ധ നൽകി മറ്റു ജോലികളിൽ ഏർപ്പെട്ടാൽ അത് മന്ത്രിസ്ഥാനത്തെ ബാധിക്കും’’ അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply