Spread the love

ആലപ്പുഴ∙ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽകർഷകന്‍ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടിസ്. പ്രസാദിന്റെ ഭാര്യ ഓമന പട്ടികജാതി – പട്ടികവർഗ വികസന കോർപ്പറേഷനിൽനിന്നെടുത്ത വായ്പ കുടിശികയായതിന്റെ അടിസ്ഥാനത്തിലാണു കേസ് . കുടിശിക അടയ്ക്കാനുള്ള തുക പ്രസാദിന്റെ കുടുംബത്തിനു മുംബൈ മലയാളി കൈമാറി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹസമ്മാനമാണിതെന്ന് സഹായിച്ചയാൾ പറഞ്ഞു. എന്നാൽ പിന്നീട് എസ്‌സി–എസ്ടി കമ്മിഷന്‍ പ്രസാദിന്റെ കുടുംബത്തിനയച്ച ജപ്തി നോട്ടിസ് മരവിപ്പിച്ചു.

ജപ്തി ഒഴിവാക്കുന്നതിനായി 17,600 രൂപയാണ് നൽകിയത്. പേര് വെളിപ്പെടുത്താൻ താൽപര്യമില്ലെന്നും സഹായിച്ച വ്യക്തി പറഞ്ഞു. സഹായിച്ചയാൾക്കു നന്ദിയുണ്ടെന്നു പ്രസാദിന്റെ ഭാര്യ ഓമന പ്രതികരിച്ചു. രണ്ടുമാസമായി പലരുടെയും സഹായം കൊണ്ടാണ് കഴിയുന്നതെന്നും ചെറിയകടങ്ങളൊക്കെ കൊടുത്തു തീർക്കാൻ കഴിഞ്ഞത് അതുകൊണ്ടാണെന്നും പ്രസാദിന്റെ ഭാര്യ ഓമന അറിയിച്ചു . ‘‘ഭരണരാഷ്ട്രീയ നേതൃത്വങ്ങൾ വലിയ വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും ആരും ഇതുവരെ ഒരുസഹായവും നൽകിയില്ല. മന്ത്രി പി. പ്രസാദ് സർക്കാരില്‍ റിപ്പോർട്ട് നൽകാമെന്നു പറഞ്ഞു. സ്വയം മുൻകൈയെടുത്തും ഒരു സഹായവും നൽകിയില്ല. കലക്ടറേറ്റിൽനിന്നു യാതൊരു സഹായവും ലഭിച്ചില്ല. അഞ്ച് ലക്ഷത്തോളം രൂപയുടെ കടമുണ്ട്’’– ഓമന പറഞ്ഞു.

രണ്ടുവർഷം മുൻപ് പ്രസാദിന്റെ ഭാര്യ ഓമന എസ്‌സി–എസ്ടി വികസന കോർപ്പഷേനിൽനിന്ന് 60,000 രൂപയുടെ വായ്പ എടുത്തിരുന്നു. ഈ വായ്പ കുടിശ്ശികയായതിനെ തുടർന്നാണ് വീടും പുരയിടവും ജപ്തി ചെയ്യുന്നതിനുള്ള നോട്ടിസുമായി ഇന്നലെ ബാങ്ക് ഉദ്യോഗസ്ഥർ വന്നത്. കഴിഞ്ഞ നവംബർ രണ്ടിനാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷിചെയ്ത് അതിൽ വളമിടുന്നതിനായി 50,000 രൂപ വായ്പയെടുക്കാൻ പ്രസാദ് പല ബാങ്കുകൾ കയറിയിരുന്നു. എന്നാൽ വായ്പ ലഭിച്ചില്ല. തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദത്തെ തുടർന്നാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. ഔദ്യോഗിക തലത്തിൽനിന്ന് നിരവധിപ്പേരെത്തി സഹായം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും എല്ലാം പ്രഖ്യാപനങ്ങളിൽ ഒതുങ്ങി.

Leave a Reply