Spread the love

ഹൈദരാബാദ്∙ വിവാഹത്തിനു മുൻപ് ചിരി മനോഹരമാക്കാൻ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ യുവാവിനു ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയായ ലക്ഷ്മി നാരായണ വിഞ്ജമാണ് (28) ശസ്ത്രക്രിയയ്ക്കിടെ മരണപ്പെട്ടത്. ഫെബ്രുവരി 16നായിരുന്നു സംഭവം. ഹൈദരാബാദ് ഇന്റർനാഷനല്‍ ഡെന്റൽ ക്ലിനിക്കിലായിരുന്നു സംഭവം. ശസ്ത്രക്രിയയ്ക്കായി നൽകിയ അനസ്തീഷ്യയുടെ ഡോസ് കൂടിയതാണു മരണത്തിനു കാരണമെന്നു ലക്ഷ്മി നാരായണയുടെ പിതാവ് രാമലു വിഞ്ജം രംഗത്തെത്തി.

ശസ്ത്രക്രിയക്കിടെ മകൻ ബോധരഹിതനാവുകയായിരുന്നുവെന്ന് രാമലു വിഞ്ജം പറഞ്ഞു. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ ജീവനക്കാർ വിളിച്ചു. വേറൊരു ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്ന കാര്യം ലക്ഷ്മി നാരായണൻ വീട്ടുകാരെ അറിയിച്ചിരുന്നില്ലെന്നാണു പറയുന്നത്.

ആശുപത്രിയ്‌ക്കെതിരെ കുടുംബം പരാതി നൽകിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു നടന്നത് എന്താണെന്നു വ്യക്തത വരുത്തണമെന്നാണു കുടുംബത്തിന്റെ ആവശ്യം. ആശുപത്രി രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുകയാണെന്നു പൊലീസ് പറഞ്ഞു.

Leave a Reply