മലയാള സിനിമയിൽ താരങ്ങൾ വാങ്ങുന്ന വമ്പൻ പ്രതിഫലത്തെ കുറിച്ചും നിർമാതാക്കൾക്ക് നിരന്തരം സംഭവിക്കുന്ന നിരന്തര നഷ്ടങ്ങളെ കുറിച്ചും വിവിധ പ്രതിസന്ധികളെ കുറിച്ച് മാധ്യമങ്ങളോട് പറയാൻ പ്രത്യേകം വിളിച്ചു ചേർത്ത യോഗത്തിൽ പ്രശസ്ത നിർമാതാവ് ജി സുരേഷ് കുമാർ തുറന്നു സംസാരിച്ചിരുന്നു. മലയാള സിനിമ തകർച്ചയുടെ വക്കിലെന്ന് വെളിപ്പെടുത്തിയ അദ്ദേഹം പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട ഗതികേടിലാണുള്ളത് എന്നും പറഞ്ഞിരുന്നു. അമിതമായ നികുതി ഈടാക്കി വലിയ തുക സർക്കാരിന് ലഭിച്ചിട്ടും സിനിമയ്ക്ക് ഗുണകരമായ ഒരു സഹായവും സർക്കാർ ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തിയ സുരേഷ് കുമാർ നാലുകോടി രൂപയുടെ ബജറ്റിൽ തുടങ്ങിയ ചിത്രം ഒടുവിൽ തീർത്തത് 20 കോടി രൂപയ്‌ക്ക് ആയിരുന്നുവെന്നും സൂചിപ്പിച്ചിരുന്നു.
ചിത്രത്തിന്റെ പേര് വെളിപ്പെടുത്താതെയുള്ള ഈ കുറ്റപ്പെടുത്തൽ പിന്നീട് വലിയ ചർച്ചകളിലേക്ക് പോയിരുന്നു. വൈകാതെ ഇത് രാജേഷ് മാധവൻ നായകനായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ആണെന്നും ആരാധകർ കണ്ടെത്തിയിരുന്നു. ഇപ്പോൾ ഇക്കാര്യങ്ങളിൽ കുറച്ചുകൂടി വ്യക്തവരുത്തിയിരിക്കുകയാണ് ആ ചിത്രത്തിന്റെ പ്രാെഡക്ഷൻ കൺട്രോളറായിരുന്ന ബിനു മണമ്പൂർ. സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് നിർമാതാവിനെ ചതിച്ചതെന്നും ചിത്രത്തിന്റെ ഭാഗമായ മറ്റു അഭിനേതാക്കളോ ടെക്‌നിഷ്യൻമാർക്കോ ഇതിൽ പങ്കില്ലെന്നും ബിനു മണമ്പൂർ വ്യക്തമാക്കുന്നുണ്ട്. ഫെയ്സ്ബുക്ക് കുറിപ്പിലാണ് വെളിപ്പെടുത്തൽ.
കുറിപ്പ്
പ്രിയമുള്ളവരേ ഇന്ന് രാവിലെ മുതൽ ഈ പോസ്റ്റ് എല്ലാവരിലും എത്തിക്കാണും.. ശ്രീ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സുരേഷന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ. എന്ന സിനിമ…. പേര് പറയാതെ എല്ലാവർക്കും മനസ്സിലായി…
ഇനി കാര്യത്തിലേക്കുവരാം
ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഞാൻ ആയിരുന്നു.. ഇന്നലെ പ്രൊഡ്യൂസർ അസോസിയേഷൻ ഭാരവാഹിയായ ശ്രീ. സുരേഷ് കുമാർ സാർ പറഞ്ഞതിന്റെ വീഡിയോ എല്ലാവരും കണ്ടതാണല്ലോ.. അദ്ദേഹം പറഞ്ഞത് വളരെ സത്യ സന്ധമായ കാര്യമാണ്…. പക്ഷെ ആ പോസ്റ്റിന് വന്ന എല്ലാ കമന്റുകളും ഞാൻ വായിച്ചു….. 4 കോടി പറഞ്ഞിട്ട് 20 കോടിയിൽ എത്തിയെങ്കിൽ എല്ലാവരും കൂടി ആ പ്രൊഡ്യൂസറെ പറ്റിച്ചു എന്നാണ്
ആ പറ്റിച്ചവരിൽ ഞാനും ഉൾപ്പെടുമല്ലോ.. അതുകൊണ്ടാണ് ഇത് പറയുന്നത്.. പ്രിയ പ്രൊഡ്യൂസർമാരായ ശ്രീ… ഇമ്മാനുവൽ & അജിത് തലപ്പിള്ളി നിങ്ങളെ ഞാനോ നിങ്ങടെ സിനിമയിൽ എന്നോടൊപ്പം വർക്ക് ചെയ്‌ത മറ്റ് ടെക്നീഷ്യൻ മാരോ…. ഇതിൽ അഭിനയിച്ച രാജേഷ് മാധവൻ ഉൾപ്പെടെ യുള്ള അഭിനേതാക്കളോ ആരും തന്നെ നിങ്ങളെ ചതിച്ചിട്ടില്ല…. നിങ്ങളെ ചതിച്ചത് നിങ്ങൾ വിശ്വസിച്ച് കോടികൾ മുടക്കിയ നിങ്ങളുടെ സംവിധായകൻ മാത്രമാണ്.. അത് രാകേഷ്ണ്ണനും അറിയാം.. ഇമ്മാനുവലേട്ടൻ ഒരു ദിവസം രാകേഷ്ണ്ണന്റെ ഒപ്പമിരുന്നു എന്നെ ഫോൺ വിളിച്ചപ്പോൾ പറഞ്ഞതാണല്ലോഈ കാര്യം. ഏതായാലും 4 കോടി പറഞ്ഞിട്ട് 20 കോടിവരെ എത്തിയിട്ടും ഈ സിനിമ നിങ്ങൾ തിയേറ്ററിൽ എത്തിച്ചല്ലോ…. അഭിനന്ദനങ്ങൾ…. സ്നേഹം….
ഇനിയാണ് ക്ലൈമാക്സ്…
ഇന്നലത്തെ പത്ര സമ്മേളനത്തിൽ ശ്രീ. സുരേഷ്‌കുമാർ സാർ പറയുകയുണ്ടായി ഇതുപോലുള്ള സംവിധായകനെ വച്ചു സിനിമ ചെയ്ത പ്രൊഡ്യൂസർ പിച്ച ചട്ടി എടുത്തെന്നു… അതേ പ്രൊഡ്യൂസർ അസോസിയേഷനിലുള്ള പ്രൊഡ്യൂസർ ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ.. കുഞ്ചാക്കോ ബോബനെ നായകനാക്കി ശ്രീ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ… പ്രിയപ്പെട്ട സുരേഷ് സാർ…. ഞങ്ങൾ എന്താ പറയേണ്ടത്…. ഇമ്മാനുവൽ ചേട്ടാ…. അജിത്തേട്ടാ….
നിങ്ങളുടെ സിനിമ പോലും എനിക്ക് കിട്ടില്ലായിരുക്കും…. എന്നാലും ഇത്രേം പറയാതിരിക്കാൻ പറ്റില്ല…. നമ്മൾ എല്ലാവരും മനുഷ്യരല്ലേ ❤️