Spread the love
കുവൈറ്റ് പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി; തീരുമാനം തിരിച്ചടിയാവുമെന്ന് പഠനം

കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന രീതിയില്‍ ചില കോണുകളില്‍ നിന്ന് ഉയരുന്ന ആവശ്യം അംഗീകരിച്ചാല്‍ അത് വലിയ തിരിച്ചടിയാവുമെന്ന് കുവൈറ്റ് സര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട്. ഇത് നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ പണം അയക്കുന്നതിന് പ്രവാസികളെ പ്രേരിപ്പിക്കുമെന്നും കള്ളപ്പണത്തിനും മറ്റ് നിയമവിരുദ്ദ പണമിടപാടുകള്‍ക്കും എതിരായ സര്‍ക്കാരിന്റെ ശ്രമങ്ങളെ അത് നിഷ്ഫലമാക്കുമെന്നും പഠനം വ്യക്തമാക്കി. അല്‍ റായ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് കോട്ടം തട്ടാന്‍ ഇത് കാരണമായേക്കുമെന്നും പഠനം വിലയിരുത്തി. കാരണം രാജ്യത്തിന് പുറത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നതോടെ നികുതി വെട്ടിപ്പിനുള്ള വഴികള്‍ സാര്‍വത്രികമാവും. അതോടെ നിലവില്‍ ശരിയായ രീതിയില്‍ പണം അയക്കുന്ന പ്രവാസികള്‍ മറ്റ് രീതികളിലേക്ക് മാറാനും സാധ്യതയുണ്ട്. അത്തരമൊരു തീരുമാനം രാജ്യത്തിന്റെ ഖജനാവിനെ ദോഷകരമായി ബാധിക്കുമെന്നു മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിക്കാനും തീരുമാനം കാരണമാവുമെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. അന്താരാഷ്ട്ര നാണയ നിധിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനം കൈക്കൊള്ളുന്നതിലൂടെ സാമ്പത്തിക, വാണിജ്യ കേന്ദ്രമെന്ന കുവൈറ്റിന്റെ അവകാശവാദത്തിന് അത് എതിരാവുമെന്നും പഠനത്തില്‍ കണ്ടെത്തി.

2020ല്‍ പ്രവാസി തൊഴിലാളികള്‍ നാട്ടിലേക്ക് അയച്ച തുക രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 12.9 ശതമാനം വരുമെന്നാണ് കണക്കുകള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ പണം അയച്ചത് ഇന്ത്യക്കാരാണ്- 29.5 ശതമാനം. 24.2 ശതമാനവുമായി ഈജിപ്താണ് തൊട്ടുപിറകില്‍. ബംഗ്ലാദേശ് (ഒന്‍പത് ശതമാനം), ഫിലിപ്പീന്‍സ് (4.9 ശതമാനം), പാകിസ്താന്‍ (4.3 ശതമാനം), ശ്രീലങ്ക (2.1 ശമതാനം), ജോര്‍ദാന്‍ (1.9 ശതമാനം), ഇറാന്‍ (1.3 ശതമാനം), നേപ്പാള്‍ (1.2 ശതമാനം), ലബനാന്‍ (0.8 ശതമാനം) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ രാജ്യത്തിന് പുറത്തേക്ക് പണം അയക്കുന്നവരുടെ ശതമാന നിരക്കുകള്‍.

കുവൈറ്റില്‍ നിന്ന് വിദേശികള്‍ നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം നേരത്തേ കുവൈറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ ഉന്നയിച്ചിരുന്നു. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ നിശ്ചിത ശതമാനം നികുതിയായി ഈടാക്കണമെന്ന നിര്‍ദ്ദേശം രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കണമെന്നാണ് പാര്‍ലമെന്റിനോട് എംപിമാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെയും അതേപോലെ അവരുടെ ട്രഷറി നിക്ഷേപത്തിന്റെയും അഞ്ച് ശതമാനത്തില്‍ കുറയാത്ത സംഖ്യ നികുതിയായി ഈടാക്കണമെന്നാണ് നിര്‍ദ്ദേശം. പ്രവാസിയുടെ വാര്‍ഷിക വരുമാനത്തിന്റെ പകുതിയിലേറെ തുക നാട്ടിലേക്ക് അയക്കുന്ന പക്ഷം നികുതി ഈടാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് ഭരണകൂടം നല്‍കുന്ന സേവനങ്ങള്‍ തുടരാന്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കേണ്ടതുണ്ടെന്നും അതിന് ഇത്തരം നിയമനിര്‍മാണങ്ങള്‍ ആവശ്യമാണെന്നുമാണ് എംപിമാരുടെ വാദം. സ്വദേശികളെക്കാള്‍ കൂടുതല്‍ വിദേശികള്‍ കഴിയുന്ന കുവൈറ്റില്‍ രാജ്യത്തിന്റെ വിഭവങ്ങളിലേറെയും വിദേശികള്‍ ചൂഷണം ചെയ്യുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നതിനിടയിലായിരുന്നു പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിനും അവരുടെ ട്രഷറി നിക്ഷേപത്തിനും നികുതി ഈടാക്കണമെന്ന ആവശ്യം ഉയര്‍ന്നത്. കുവൈറ്റില്‍ നിന്ന് ലക്ഷക്കണക്കിന് ദിനാര്‍ വിദേശത്തേക്ക് ഒഴുകുന്നതായി ഫിനാന്‍ഷ്യല്‍ ക്രൈം എന്‍ഫോഴ്സ്മെന്റ് നെറ്റ് വര്‍ക്ക് അടക്കമുള്ള ഏജന്‍സികള്‍ നടത്തിയ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. ഒരു വര്‍ഷം ശരാശരി 4.2 ബില്യണ്‍ ദിനാര്‍ കുവൈറ്റിന് പുറത്തേക്ക് ഒഴുകുന്നതായാണ് കണക്കുകള്‍. പ്രവാസികള്‍ അയക്കുന്ന പണത്തിന് ചുരുങ്ങിയത് അഞ്ച് ശതമാനമെങ്കിലും നികുതി ഈടാക്കിയാല്‍ 10 കോടി ദിനാറിന്റെയെങ്കിലും അധിക വാര്‍ഷിക വരുമാനമുണ്ടാകുമെന്നാണ് അവരുടെ വാദം. ഇതുമായി ബന്ധപ്പെട്ട് നേരത്തേ ഉയര്‍ന്ന ആവശ്യങ്ങള്‍ പാര്‍ലമെന്റും കുവൈത്ത് സെന്‍ട്രല്‍ ബാങ്കും തള്ളുകയായിരുന്നു.

Leave a Reply