പീഡനത്തിനിരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. തന്റെ പത്താം വളവ് എന്ന ചിത്രത്തിന്റെ കഥാതന്തു ലഭിച്ചത് കൃഷ്ണപ്രിയയുടെയും ശങ്കരനാരായണന്റെയും ജീവിതത്തിൽ നിന്നാണെന്ന് തുറന്നുപറയുകയാണ് അഭിലാഷ് പിള്ള. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. വർഷങ്ങൾക്കു മുമ്പ് പരിചയപ്പെട്ട ഒരു അപരിചിതയിൽ നിന്നാണ് കഥ ലഭിച്ചത് എന്നും കുറുപ്പിൽ അദ്ദേഹം പറയുന്നു.
അഭിലാഷ് പിള്ളയുടെ പോസ്റ്റിന്റെ പൂർണരൂപം
“ചില മരണ വാർത്തകൾ അറിഞ്ഞ് കഴിയുമ്പോൾ മനസിൽ വല്ലാത്തൊരു മരവിപ്പ് അനുഭവപ്പെടും അതിന് അവർ നമുക്ക് വേണ്ടപ്പെട്ടവരോ സുഹൃത്തുക്കളോ ആകണമെന്നില്ല. അതുപോലെ ഒരു വാർത്ത ഇന്നലെ ഞാൻ അറിഞ്ഞു. ഒരുപക്ഷേ അത്ര വാർത്താപ്രാധാന്യം ആ മരണത്തിന് ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല പക്ഷേ, ആ മരിച്ച മനുഷ്യന്റെ പേരിൽ വർഷങ്ങൾക്ക് മുന്നേ വന്ന വാർത്തകൾ കേട്ട് പെണ്മക്കളുള്ള ഓരോ അച്ഛനമ്മമാരും കയ്യടിച്ചിട്ടുണ്ട്.
മകളെ പീഡിപ്പിച്ച പ്രതിയെ കൊന്നുകളഞ്ഞ ശങ്കരനാരായണൻ എന്ന മനുഷ്യൻ എനിക്ക് ആരാണെന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല. എന്നാൽ എന്റെ ജീവിതത്തിൽ ഞാൻ ചെയ്‌ത ഓരോ സിനിമയും എനിക്ക് ചുറ്റും നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്നും ഞാൻ കണ്ടെത്തിയവയാണ്. വർഷങ്ങൾക്ക് മുമ്പ് ഞാൻ പരിചയപ്പെട്ട ഒരു അപരിചിതൻ അന്ന് എന്നോട് പറഞ്ഞ കാര്യങ്ങളിൽ നിന്നും എനിക്ക് തോന്നിയ കഥയായിരുന്നു പത്താം വളവ്. അന്ന് ഞാൻ സംസാരിച്ച അപരിചിതന്റെ പേര് ശങ്കരനാരായണൻ, കൃഷ്ണ പ്രിയയുടെ അച്ഛൻ. എന്റെ കഥയിലെ സോളമൻ. ഇന്ന് അവൾ സന്തോഷിക്കും ഇനി അവൾക്ക് കാവലായി അവളോടൊപ്പം അച്ഛനുണ്ട്”- അഭിലാഷ് പിള്ള കുറിച്ചു.