Spread the love

പെണ്‍കുട്ടികളുടെ വിവാഹ പ്രായം നിശ്ചയിക്കുന്ന, എങ്ങനെ പെരുമാറണമെന്ന് പരിശീലിപ്പിക്കുന്ന പുരുഷാധിപത്യ സംവിധാനത്തിനെതിരെ നടി ജുവല്‍ മേരി. വിവാഹം പ്രായം എന്നൊന്നില്ല. എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് പെണ്‍കുട്ടികള്‍ തന്നെയായിരിക്കണം എന്നും ജുവല്‍ മേരി പറയുന്നു. പാട്രിയാര്‍ക്കി മൂലം സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ അവര്‍ അത് തിരിച്ചറിയുന്നതു പോലുമില്ലെന്നും ജുവല്‍ മേരി പറയുന്നു. പട്ടികളെ പോലെ അനുസരണയുള്ളവര്‍ ആകാനാണ് കുടുംബം പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത്. എന്നാല്‍ അവനവനായിരിക്കുന്ന പൂച്ചയാകാനാണ് പെണ്‍കുട്ടികള്‍ പഠിക്കേണ്ടതെന്നും ജുവല്‍ മേരി പറയുന്നു.

ജുവല്‍ മേരിയുടെ വാക്കുകൾ..

ഏത് പ്രായത്തില്‍ പെണ്‍കുട്ടി കല്യാണം കഴിക്കണം എന്നതിന് ലോകത്ത് പലയിടത്തും പല സ്‌കെയില്‍ ആണ്. ഏഴ് വയസ് മുതല്‍ കല്യാണം കഴിപ്പിക്കാമെന്ന് പറയുന്നവരുണ്ട്. ഒമ്പത് വയസ് നിയമപരമായി കല്യാണ പ്രായമാക്കണം എന്ന് ഫൈറ്റ് ചെയ്യുന്ന രാജ്യങ്ങളുണ്ട്. ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത്. എപ്പോള്‍ കല്യാണം കഴിക്കണം എന്ന് സ്ത്രീയാണ് തീരുമാനിക്കേണ്ടത്. കല്യാണം ഉള്ളില്‍ നിന്നുള്ള തോന്നലില്‍ നിന്നുമുണ്ടാകേണ്ടതാണ്. അങ്ങനെയല്ല ഇവിടെ.

രണ്ട് കൂട്ടര്‍ക്കും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ആണ്‍കുട്ടികളുടെ പ്രശ്‌നങ്ങള്‍ അവര്‍ പോലും അറിയുന്നില്ല. എന്നോട് പല പുരുഷ സുഹൃത്തുക്കളും ചോദിക്കാറുണ്ട് ഞങ്ങളെ ആര് മനസിലാക്കും എന്ന്. ആരാണ് ഈ സിസ്റ്റമുണ്ടാക്കിയത്. അവര്‍ ഒരു പ്രായമാകുമ്പോഴേക്കും ജോലി ചെയ്ത് സമ്പാദിച്ച് കല്യാണം കഴിക്കണം, ആ പെണ്ണിനെ നോക്കണം, കുട്ടികളെ നോക്കണം, അച്ഛനേയും അമ്മയേയും നോക്കണം, അവളുടെ അച്ഛനേയും അമ്മയേയും നോക്കണം, വീട് വെക്കണം, ലോണെടുക്കണം, കാറ് മേടിക്കണം, വര്‍ഷാ വര്‍ഷം ട്രിപ്പ് പോകണം. ഈ ചെലവും ബാധ്യതയുമൊക്കെ പുരുഷന്മാരുടെ തലയില്‍ കൊണ്ടിടുകയാണ്.

പാട്രിയാര്‍ക്കിയാണ് ഇത് ചെയ്യുന്നത്. പക്ഷെ അത് അവര്‍ മനസിലാക്കുന്നില്ല. സഹോദരാ ആണുങ്ങളെയല്ല നമ്മള്‍ എതിര്‍ക്കുന്നത്. നിങ്ങളേയും ഞങ്ങളേയും ഒരുപോലെ ദ്രോഹിക്കുന്ന വൃത്തികെട്ടൊരു സംവിധാനം ഈ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. നമ്മള്‍ അതിനെക്കുറിച്ച് ബോധ്യമുള്ളവരാകണം. എനിക്കൊരു കുടുംബമുണ്ടാകണം, കല്യാണം കഴിക്കണം, പങ്കാളിയ്ക്ക് നല്ല വസ്ത്രം വാങ്ങിക്കൊടുക്കണം, ഇഷ്ടമുള്ള സ്ഥലത്ത് കൊണ്ടു പോകണം എന്നൊക്കെയുള്ളത് ഒരാളുടെ ഉള്ളില്‍ നിന്നും തോന്നേണ്ടതാണ്. അല്ലാതെ അപ്പുറത്തെ വീട്ടിലെ ചേട്ടനും എന്റെ ചേട്ടനും ചെയ്തു, അതുകൊണ്ട് ഞാനും ചെയ്യണം എന്നല്ല. എനിക്ക് അവരോട് സഹതാപമുണ്ട്.

സ്ത്രീധനം ഇല്ലെന്നൊക്കെ വെറുതെ പറയുന്നതാണ്. എല്ലായിടത്തും ഇപ്പോഴുമുണ്ട്. അകെപ്പാടെ വളകാപ്പിന് മാത്രമാണ് കുപ്പികള്‍ ഇടാന്‍ സമ്മതിക്കുക. അല്ലാത്തപ്പോഴെല്ലാം സ്വര്‍ണം വേണം. വരുന്ന ചെക്കനൊപ്പം നില്‍ക്കാന്‍ വേണ്ടി ഉള്ള അറിവിനെ ക്യാന്‍സല്‍ ചെയ്യണം. വിവരമുള്ളവര്‍ മണ്ടിമാരായി അഭിനയിക്കണം.

എനിക്ക് വ്യക്തിപരമായി അടുത്തറിയുന്ന പെണ്‍കുട്ടികള്‍ക്കൊക്കെ ഞാന്‍ പറഞ്ഞു കൊടുക്കുന്ന ഒരു കാര്യമുണ്ട്. അത് പട്ടിയുടേയും പൂച്ചയുടേയും ഉദാഹരണമാണ്. പെണ്‍കുട്ടികളെ വീട്ടിലെ പട്ടിയാകാനാണ് പരിശീലിപ്പിക്കുക. വാലാട്ടി നില്‍ക്കണം, യജമാനന്‍ വരുമ്പോള്‍ എഴുന്നേറ്റ് കുമ്പിടണം. ഇവരുടെ പുറകെ മണപ്പിച്ച് നടക്കണം. ഇവര്‍ എന്ത് എറിഞ്ഞാലും എടുത്ത് തിരിച്ചു കൊണ്ടു കൊടുക്കണം. ഇങ്ങനെയാണ് നമ്മളെ പരിശീപ്പിച്ച് വച്ചിരിക്കുന്നത്. എന്നാല്‍ വീട്ടിലൊരു പൂച്ചയുണ്ടെങ്കില്‍ പൂച്ച പൂച്ച മാത്രമാണ്. പൂച്ച സുന്ദരിയാണ്. വേണമെങ്കില്‍ അവിടെപ്പോയി തലോടണം. അതിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഉടമസ്ഥന് വേണ്ടി ഒന്നും ചെയ്യാറുമില്ല. സ്ത്രീകളും പൂച്ചയായിരിക്കണം.

Leave a Reply