Spread the love

ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് ദുരന്തഭൂമിയിലെ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങി. ഹെലികോപ്റ്റർ ഉപയോ​ഗിച്ചുള്ള തിരച്ചിനും ബെയിലി പാലം ശക്തിപ്പെടുത്തുന്നതിനും നിയോഗിച്ചിട്ടുള്ള സൈനികരെ മാത്രം സ്ഥലത്ത് നിലനിർത്തിയാണ് മടക്കം.സൈന്യത്തിന് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും ഔദ്യോ​ഗിക യാത്രയയപ്പ് നൽകി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ.ശശീന്ദ്രനും പങ്കെടുത്ത ചടങ്ങിൽ വിവിധ സൈനിക വിഭാ​ഗങ്ങളിലെ മേധാവികളെയും ആദരിച്ചു.

തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, ബെം​ഗളൂരു ബറ്റാലിയനുകളിലെ 500 അം​ഗ സംഘമായിരുന്നു കഴിഞ്ഞ പത്തുദിവസമായി മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ കയ്യ് മെയ് മറന്ന് രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. രക്ഷാപ്രവർത്തനം നടത്താൻ പോലും കഴിയാത്ത രീതിയിൽ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ റെക്കോർഡ് വേഗത്തിൽ പാലം പണിഞ്ഞതും,അപകടകരമായ സാഹചര്യങ്ങളെ പോലും തരണം ചെയ്ത് കാര്യങ്ങൾ ഏകോപിപ്പിച്ചതുമെല്ലാം ഒരുകാലത്തും മലയാളം മറക്കില്ല.

അതേസമയം രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, അഗ്നിശമന സേന, പോലീസ് എന്നീ സേനകൾക്ക് കൈമാറുമെന്ന് സൈന്യം അറിയിച്ചു.

Leave a Reply