Spread the love

ബത്തേരി∙ വയനാട് ബത്തേരി ടൗണിലും കരടിയെത്തി. ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് ബത്തേരി കോടതി വളപ്പിൽ കരടിയെത്തിയത്. ദേശീയപാത മുറിച്ചുകടന്ന് കരടി കോടതി വളപ്പിലേക്ക് കയറുകയായിരുന്നു. ഈ സമയം ഇവിടെ കാർ നിർത്തിയിരുന്ന യാത്രക്കാരാണ് കരടിയെ കണ്ടത്. തുടർന്ന് കോടതിയുടെ പുറകുവശത്തെ മതിൽ ചാടിക്കടന്ന് കോളിയാടി ഭാഗത്തേക്ക് പോയെന്നാണ് വിവരം. സംഭവമറിഞ്ഞ് വനം വകുപ്പും പൊലീസും സ്ഥലത്തെത്തി. കോളിയാടി ഭാഗത്തും കരടിയെ കണ്ടതായി അഭ്യൂഹങ്ങളുണ്ട്. ബത്തേരിയിൽ കരടിയെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

മാനന്തവാടിയിൽ ഇറങ്ങിയ കരടി നാല് ദിവസം ജനവാസമേഖലയിൽ കറങ്ങി നടന്നിരുന്നു. മയക്കുവെടി വയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് കരടിയെ ഓടിച്ചു വനത്തിൽ കയറ്റിയെന്നാണ് രണ്ടു ദിവസം മുൻപ് വനംവകുപ്പ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രിയിൽ ബത്തേരി ടൗണിലും കരടിയെത്തിയത്.

ബുധൻ രാത്രി 10.15ന് ആണ് നെയ്ക്കുപ്പ പാലത്തിന് അടുത്ത് എത്തിയ കരടിയെ നാട്ടുകാരും വനംവകുപ്പ് അധികൃതരും ചേർന്ന് പാതിരി സൗത്ത് സെക്‌ഷനിലെ ചെഞ്ചടി ചങ്ങലമൂല വനത്തിലേക്ക് തുരത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ മാനന്തവാടി നഗരസഭ, വെള്ളമുണ്ട, എടവക, പനമരം പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച കരടി ഒടുവിൽ ബുധൻ വൈകിട്ട് ആറോടെ പൂതാടി പഞ്ചായത്തിലെ വനപ്രദേശമായ കാരിമലക്കൊല്ലി കോളനിക്ക് സമീപം എത്തിയിരുന്നു. കോളനിക്കാരെ കണ്ട കരടി ആളൊഴിഞ്ഞ ഒരു വീട്ടിലേക്ക് കയറിയെങ്കിലും പിന്നീട് കാണാതായി. തുടർന്ന് നരസിപുഴയോരത്തുകൂടി നടന്നു പോയതായി കോളനിക്കാർ അറിയിച്ചിരുന്നു.

ബസ് ജീവനക്കാരനായ ഊന്നുകല്ലേൽ ഷിബു ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ രാത്രി ഒൻപതരയോടെ നെയ്ക്കുപ്പ പാലത്തിന് അടുത്ത് വച്ച് പ്രധാന റോഡിലൂടെ കരടി പോകുന്നത് കണ്ടിരുന്നു. തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഇദ്ദേഹം ബഹളം വച്ചതോടെ ആളുകൾ എത്തിയെങ്കിലും കരടി കൃഷിയിടത്തിലേക്ക് കയറി.സംഭവം അറിഞ്ഞ് വനപാലകരും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിൽ പിന്നീട് ചെഞ്ചടി വയലിൽ കരടിയെ കണ്ടെത്തി. ഇവിടെ നിന്നാണ് കരടി പിന്നീട് വനത്തിലേക്ക് കയറിയത്. കരടി വനത്തിലേക്ക് കയറിയതായി വനംവകുപ്പ് അറിയിച്ചതോടെ നാട്ടുകാർ ആശ്വാസത്തിലായെങ്കിലും ഇന്നലെ പകൽ നടവയൽ വില്ലേജിന്റെ പല ഭാഗങ്ങളിലായി കരടിയെ കണ്ടതായി വാർത്ത പരന്നിരുന്നു. ചിലയിടങ്ങളിൽ വനംവകുപ്പ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തനായില്ല. ഇനിയും നാടുചുറ്റാനായി കരടി വീണ്ടും ഇറങ്ങുമോ എന്ന ആശങ്ക നാട്ടുകാർക്കുണ്ട്.

Leave a Reply