Spread the love
അപകടത്തിൽ മരിച്ചയാളുടെ ബൈക്ക് വ്യാജരേഖയുണ്ടാക്കി ഉപയോഗിച്ചു; രണ്ടു പോലീസുകാർക്ക് സസ്‌പെന്‍ഷന്‍

വളാഞ്ചേരി: അപകടത്തിൽ മരിച്ചയാളുടെ ബൈക്ക് അനധികൃതമായി ഉപയോഗിച്ച സംഭവത്തിൽ രണ്ടു പോലീസുകാരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. കാടാമ്പുഴ പോലീസ്‌സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.മാരായ സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം എസ്.പി. സുജിത്ദാസ് സസ്‌പെൻഡുചെയ്തത്.

ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ അന്വേഷണത്തെത്തുടർന്നാണ് സസ്‌പെൻഷൻ. കസ്റ്റഡിയിലെടുത്ത ബൈക്ക് സ്വന്തം കാര്യത്തിന് ഉപയോഗിച്ചെന്നും വ്യാജരേഖയുണ്ടാക്കി എന്നുമുള്ള കുറ്റങ്ങളാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഓഗസ്റ്റ് 28-ന് ദേശീയപാതയിൽ വെട്ടിച്ചിറയിൽ പിക്കപ്പ്‌വാനും ബൈക്കും കൂട്ടിയിടിച്ച് കർണാടക സ്വദേശി വിൻസന്റ് മരിച്ചു. കേസെടുത്ത കാടാമ്പുഴ പോലീസ് ബൈക്ക് സ്റ്റേഷനിലേക്കു കൊണ്ടുപോയി. എന്നാൽ വിൻസന്റിന്റെ ബന്ധുക്കൾ അന്വേഷിച്ചു വന്നപ്പോൾ ബൈക്ക് സ്റ്റേഷനിലുണ്ടായിരുന്നില്ല.

ബൈക്ക് മരിച്ചയാളുടെ ബന്ധുക്കളിൽനിന്നു വാങ്ങിയെന്നാണ് പോലീസുകാർ ആദ്യം അവകാശപ്പെട്ടത്. എന്നാൽ പണം കിട്ടിയിട്ടില്ലെന്നും വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നുമാണ് ആരോപണം. വിശദമായ അന്വേഷണം നടക്കുകയാണെന്ന് എസ്.പി. പറഞ്ഞു.

Leave a Reply