
ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ വൈശാഖിന്‍റെ ഭൗതിക ശരീരം ഇന്നു വൈകുന്നേരത്തോടെ കേരളത്തിലെത്തിക്കും. വൈകിട്ട് 8.30നു തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹം, പാങ്ങോട് മിലിറ്ററി ക്യാമ്പിലേക്ക് കൊണ്ടുപോകും. നാളെ രാവിലെയാണ് ജന്മനാടായ കൊല്ലം കുടവട്ടൂരിലെത്തിക്കുക .
പൊതുദർശനത്തിനു ശേഷം വീട്ടു വളപ്പിൽ സംസ്കരിക്കും. തിങ്കളാഴ്ച പുലർച്ചെയാണ് വൈശാഖ് ഉൾപ്പെടെ അഞ്ചു സൈനികർ പൂഞ്ചിൽ കൊല്ലപ്പെട്ടത്.
പൂഞ്ചിലെ സേവനം അവസാനിക്കാന്‍ രണ്ടു മാസം മാത്രം ബാക്കിയുളളപ്പോഴാണ് വീരമൃത്യു. നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു വീരമൃത്യു വരിച്ച ജവാൻ എച്ച് വൈശാഖ്. കുടവട്ടൂർ വിശാഖത്തിൽ ഹരികുമാർ ബീന ദമ്പതികളുടെ മൂത്ത മകനാണ് അദ്ദേഹം. 24 കാരനായ വൈശാഖിന്‍റെ സ്വപ്നമായിരുന്ന വീട് യാഥാർഥ്യമായത് 6 മാസങ്ങൾക്ക് മുമ്പാണ്. വൈശാഖ് 2 മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.