Spread the love

?വീട്, കുടിവെള്ളം, തൊഴില്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഇ വിദ്യ പദ്ധതി, ട്രെയിനുകളും റോഡും അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് കേന്ദ്ര ബജറ്റ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റിലാണ് ഈ നിര്‍ദേശങ്ങള്‍. ആദായനികുതിയില്‍ ഇളവുകളില്ല.

?പിഎം ആവാസ് യോജനയിലൂടെ 80 ലക്ഷം വീടുകളുടെ നിര്‍മാണത്തിന് 48,000 കോടി രൂപ. 2023ന് മുന്‍പ് 18 ലക്ഷം പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കും. 3.8 കോടി വീടുകളിലേക്കു കുടിവെള്ളമെത്തിക്കാന്‍ 60,000 കോടി നീക്കിവച്ചു.

?പതിന്നാലു മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇത് 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുക്കുമെന്ന് ധനമന്ത്രി അവകാശപ്പെട്ടു.

?400 പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും. റെയില്‍വേ ചരക്കുനീക്കത്തിനു പദ്ധതി. മലയോരഗതാഗതത്തിന് പര്‍വത് മാലാ പദ്ധതി നടപ്പാക്കും. ദേശീയ പാതകള്‍ 25000 കിലോമീറ്റര്‍ കൂടി നിര്‍മിക്കും. നദീസംയോജനത്തിന് പദ്ധതി രേഖ തയ്യാറാക്കും.

?പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം ‘വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍’ എന്ന പദ്ധതി ആരംഭിക്കും. കോവിഡ്മൂലം സ്‌കൂളുകള്‍ അടച്ചിട്ടതോടെ വിദ്യാര്‍ഥികള്‍ക്ക് രണ്ടു വര്‍ഷത്തോളം ഔപചാരിക വിദ്യാഭ്യാസം നഷ്ടപ്പെട്ടു. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് വണ്‍ ക്ലാസ് വണ്‍ ചാനല്‍ പദ്ധതി ആരംഭിക്കുന്നത്. പ്രാദേശിക ഭാഷകളിലായിരിക്കും ചാനലുകള്‍.

?പിഎം ഇ വിദ്യ പദ്ധതി പ്രകാരമുളള വണ്‍ക്ലാസ് വണ്‍ ടിവി ചാനല്‍ പ്രോഗ്രാം 12 മുതല്‍ 200 ടിവി ചാനലുകളായി വിപുലപ്പെടുത്തും. ഒന്നു മുതല്‍ പന്ത്രണ്ടാംക്ലാസ് വരെ പ്രാദേശിക ഭാഷകളില്‍ അനുബന്ധ വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് ഉറപ്പാക്കും.

?ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കും. രണ്ടു ലക്ഷം അംഗന്‍വാടികളെ നവീകരിക്കാന്‍ സമക്ഷം അംഗന്‍വാടി പദ്ധതി നടപ്പാക്കും. അങ്കണവാടികളില്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഒരുക്കും.

?അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഊന്നല്‍ നല്‍കും. 22 ലക്ഷം കോടി രൂപയുടെ വരുമാനത്തില്‍ നിന്ന് ഏഴര ലക്ഷം കോടി രൂപയാണ് ഇതിനായി മാറ്റിവച്ചത്.

?സമ്പദ്വ്യവസ്ഥയിലെ മൊത്തത്തിലുള്ള നിക്ഷേപം ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കാന്‍ ലക്ഷം കോടി രൂപ അനുവദിച്ചു.

?ചിപ്പ് ഘടിപ്പിച്ച ഈ പാസ്‌പോര്‍ട്ട് സംവിധാനം വരും. ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കൂടി കോര്‍ബാങ്കിങ് സൗകര്യം. നാല് സ്ഥലങ്ങളില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ നിര്‍മിക്കും. എല്‍ഐസി ഐപിഒ ഉടന്‍.

?ചെറുകിട മേഖലയ്ക്ക് രണ്ട് ലക്ഷം കോടിയുടെ സഹായം നല്‍കും. ചെറുകിട വ്യവസായങ്ങള്‍ക്ക് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരന്റി പദ്ധതി 2023 വരെ നീട്ടി.

?പോളിഷ് ചെയ്ത ഡയമണ്ടുകള്‍ക്കും രത്‌നങ്ങള്‍ക്കുമുളള കസ്റ്റംസ് തീരുവ അഞ്ചുശതമാനമാക്കി കുറച്ചു.

?ഇലക്ട്രോണിക്‌സ് പാര്‍ട്‌സുകള്‍ക്കും കസ്റ്റംസ് തീരുവയില്‍ ഇളവ്. ഇതോടെ വസ്ത്രങ്ങള്‍, വജ്രം-രത്‌നക്കല്ലുകള്‍, പെട്രോളിയം ഉത്പന്നങ്ങള്‍ക്കായുള്ള രാസവസ്തുക്കള്‍, സ്റ്റീല്‍ സ്‌ക്രാപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ മുതലായവയ്ക്ക് വിലകുറയും.

?കുട, ഇറക്കുമതി വസ്തുക്കള്‍ എന്നിവയ്ക്ക് വില കൂടും. ഇന്ധനവില ഉയരും. എഥനോള്‍ ചേര്‍ക്കാത്ത ഇന്ധനത്തിന് രണ്ടു രൂപ അധിക എക്‌സൈസ് തീരുവ.

?റോഡ്, വിമാനത്താവളം, റെയില്‍വേ, തുറമുഖങ്ങള്‍ അടക്കം 7 ഗതാഗത മേഖലകളില്‍ ദ്രുതവികസനം ലക്ഷ്യമിടുന്ന പിഎം ഗതിശക്തി പദ്ധതിയുടെ സമഗ്ര മാസ്റ്റര്‍ പ്ലാന്‍.

?5 ജി ഇന്റര്‍നെറ്റ് ഈ വര്‍ഷം തന്നെ. ലേലത്തിലൂടെ സ്വകാര്യ കമ്പനികള്‍ക്ക് 5 ജി ലൈസന്‍സ് നല്‍കും.

?കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ 1.37 ലക്ഷം കോടി രൂപ നീക്കിവയ്ക്കുമെന്നും ബജറ്റില്‍ നിര്‍ദേശമുണ്ട്.

?ആദായ നികുതിയില്‍ ഇളവുകളില്ല. നികുതി സ്ലാബുകളിലും മാറ്റമില്ല.

?ആദായ നികുതി റിട്ടേണ്‍ പരിഷ്‌കരിക്കും. റിട്ടേണിലെ തെറ്റുകള്‍ തിരുത്തി വീണ്ടും സമര്‍പ്പിക്കാന്‍ രണ്ടുവര്‍ഷം സമയമുണ്ടാകും. മറച്ചുവച്ച വരുമാനം പിന്നീടു വെളിപ്പെടുത്താം. സഹകരണ സംഘങ്ങള്‍ക്ക് മിനിമം നികുതി 15 ശതമാനമാക്കി.

?സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എന്‍പിഎസ് നിക്ഷേപങ്ങള്‍ക്ക് 14 ശതമാനം വരെ നികുതിയിളവ്.

?ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കും. കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇലക്ട്രിക് ചാര്‍ജിങ്ങ് സംവിധാനം വ്യാപിപ്പിക്കും.

?കേന്ദ്രബജറ്റില്‍ പ്രതിരോധമേഖലയ്ക്ക് 2.39 ലക്ഷം കോടി രൂപ. വാക്‌സീനേഷന് 5000 കോടി രൂപയാണ് മാറ്റിവച്ചത്. കഴിഞ്ഞ ബജറ്റില്‍ 35000 കോടി നീക്കിവച്ചിരുന്നു.

?ഒന്നര മണിക്കൂറില്‍ ബജറ്റ് പ്രസംഗം അവസാനിപ്പിച്ച് നിര്‍മല സീതാരാമന്‍. രാവിലെ 11 ന് ആരംഭിച്ച കേന്ദ്രബജറ്റ് അവതരണം 12.35- ന് ധനമന്ത്രി അവസാനിപ്പിച്ചു.

Leave a Reply