Spread the love

ഒഴിവിന് ആനുപാതികമായി പിഎസ്‌സി പട്ടിക തയ്യാറാക്കൽ പരിഗണനയിലെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം : പ്രതീക്ഷിക്കുന്ന ഒഴിവിന് ആനുപാതികമായി പിഎസ്‌സി റാങ്ക് പട്ടിക തയാറാക്കുന്നതു സർക്കാരിന്റെ പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഒഴിവുകളെക്കാൾ വളരെയധികം ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നതു ചൂഷണങ്ങൾക്കും അനഭിലഷണീയ പ്രവണതകൾക്കും വഴിവയ്ക്കുന്ന സാഹചര്യത്തിലാണിത്. 
ഇക്കാര്യത്തിൽ ശുപാർശ സമർപ്പിക്കാൻ ജസ്റ്റിസ് കെ.കെ.ദിനേശൻ കമ്മിഷനെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു.
നിലവിൽ പ്രതീക്ഷിത ഒഴിവുകളുടെ 3 – 5 ഇരട്ടി വരെ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയാണ് റാങ്ക് ലിസ്റ്റുകൾ തയാറാക്കുന്നതെന്ന് എച്ച്.സലാമിന്റെ ഉപക്ഷേപത്തിനു മുഖ്യമന്ത്രി മറുപടി നൽകി. ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കെല്ലാം നിയമനം ലഭിക്കില്ല. റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണം കുറയ്ക്കുമെന്നു മുഖ്യമന്ത്രി സൂചിപ്പിച്ചെങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടതു പിഎസ്‌സിയാണ്. ഇതിൽ സർക്കാരിന് ഇടപെടാനാവില്ല. സർക്കാർ ശുപാർശ ചെയ്താൽ പിഎസ്‌സിക്കു തീരുമാനമെടുക്കാം. യുപിഎസ്‌സിയും മറ്റും പ്രതീക്ഷിത ഒഴിവുകൾക്ക് അനുസൃതമായാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത്.സർക്കാർ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും തസ്തികകൾ, ഇപ്പോൾ ജോലി ചെയ്യുന്നവർ, അവരുടെ വിരമിക്കൽ തീയതി, ദീർഘകാല അവധി, നിയമനം നടത്തുന്നതിന് അനുവദിച്ച തസ്തികകൾ തുടങ്ങിയ വിവരങ്ങൾ  വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതു പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply