Spread the love

പല കളക്ഷൻ റെക്കോർഡുകളും കാറ്റിൽ പറത്തി പ്രേക്ഷകരുടെ കയ്യടിയോടെ ജൈത്ര യാത്ര തുടരുകയാണ് മോഹൻലാൽ തരുൺമൂർത്തി ചിത്രം തുടരും. വൈകാതെ മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റായി ചിത്രം മാറുമോ എന്നാണ് ഇനി അറിയാനുള്ളത്. ഞങ്ങളുടെ പഴയ ലാലേട്ടനെ തിരികെ കിട്ടിയെന്നും മോഹൻലാൽ എന്ന താരത്തിന് പകരം അഭിനേതാവിനെ ഉപയോഗിക്കുന്ന സംവിധായകർ തങ്ങളുടെ സിനിമ വെള്ളിത്തിരയിൽ എത്തിക്കുമ്പോൾ പ്രേക്ഷകർ ഇങ്ങനെ സ്വീകരിക്കും എന്നു തുടങ്ങി ‘തുടരു’മിന് കയ്യടികൾ കുമിഞ്ഞു കൂടുമ്പോൾ ചിത്രത്തിലെ ഒരു പേഴ്സിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ പല സോഷ്യൽ മീഡിയ പേജുകളിലും ആരാധകർ ഉയർത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ ഒരു നിർണായകഘട്ടത്തിൽ മോഹൻലാലിനു ലഭിക്കുന്ന പേഴ്സിന് പിന്നിലുള്ള ദുരൂഹത വിവരിക്കുകയാണ് സാക്ഷാൽ സംവിധായകൻ തന്നെ.

ചിത്രത്തിലെ ഒരു നിർണായകഘട്ടത്തിൽ തന്റെ മകന്റെ പേഴ്സ് ലാലേട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രമായ ബെൻസിന് തന്റെ ടാക്സിയുടെ ഡിക്കിയിൽ നിന്നു കിട്ടുന്നതായിരുന്നു പ്രേക്ഷകർക്കിടയിൽ നേരിയതെങ്കിലും ഒരു സംശയം ഉണ്ടാക്കിയ സീൻ. ഇപ്പോഴിതാ ബെൻസിന്റെ ടാക്സിയുടെ ഡിക്കിയിൽ എങ്ങനെ ആ പേഴ്സ് എത്തി എന്നതിന് ചിത്രത്തിൽ തന്നെ ലോജിക്കൽ ആയിട്ടുള്ള സൂചനകൾ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് തരുൺമൂർത്തി. ഒരു യൂട്യൂബറുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ബെന്നി എന്ന പോലീസുക്കാരൻ ബെൻസിനെയും സുധീഷിനെയും എല്ലാവരെയും അന്വേഷിച്ച് നടക്കുന്ന സീനിൽ കുട്ടിച്ചന്റെ വർക്ക് ഷോപ്പിൽ ചെല്ലുന്നുണ്ട്. അവിടെ ടി വി യിൽ ന്യൂസ് ബുള്ളറ്റ് പോകുന്നുണ്ട്. ആ വാർത്തയിൽ വളരെ കൃത്യമായി പറയുന്നുണ്ട് ചാക്കിൽ നിന്ന് കിട്ടിയ യൂണിഫോമിന്റെ അവശിഷ്ടങ്ങളിൽ നിന്ന് പോലീസ് അന്വേഷണം തുടങ്ങി എന്ന് പറയുന്നുണ്ട്. അപ്പോൾ അതിനർത്ഥം ചാക്കിൽ ബോഡിയ്ക്കൊപ്പം അവർ യൂണിഫോമും ഒളിപ്പിച്ചിട്ടുണ്ട്.

അവസാനം ബോഡി വലിച്ച് കൊണ്ടുപോകുന്ന ബെന്നി യൂണിഫോം കൂടെ കൊണ്ടുപോകുന്നുണ്ട്. ഞാൻ ഇതേ ചാക്കിനകത്ത് യൂണിഫോം ഇട്ടു എന്ന് പറയുന്ന തരത്തിൽ ഒരു സ്പൂൺ ഫീഡിങ് വേണ്ട എന്ന് തോന്നി. സിനിമയിൽ പല സ്ഥലങ്ങളിലും അത് ഇട്ട് ഇട്ട് കൊടുത്തിട്ടുണ്ട്. പിന്നെ പേഴ്സ് പുറത്ത് വന്നത് എങ്ങനെ, ബോഡി കൊണ്ട് പോകുമ്പോൾ ചാക്ക് കീറിയിട്ടുണ്ട് അതിൽ നിന്നാണ് കാലു പുറത്തേക്ക് വന്നത്. അപ്പോൾ അതിന് അകത്ത് ഒരു ഓട്ട ഉണ്ട് എന്ന് വളരെ വ്യക്തമാണ്,’ തരുൺ പറഞ്ഞു.

Leave a Reply