Spread the love

നൂറുകോടി ക്ലബ്ബിൽ കയറിയ ഹിറ്റ് ലാലേട്ടൻ ചിത്രം പുലിമുരുകന്റെ നിർമ്മാണത്തിനായി പ്രൊഡ്യൂസർ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും എടുത്ത ലോൺ ഇതുവരെയും തിരിച്ചടച്ചിട്ടില്ല എന്നും നിർമ്മാതാക്കൾ പ്രചരിപ്പിക്കും പോലെ അല്ല യഥാർത്ഥ കാര്യങ്ങൾ എന്നും മുൻ ഡിജിപി ടോമിൻ തച്ചങ്കരി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇപ്പോഴിതാ പുലിമുരുകൻ എന്ന ചിത്രം തന്റെ നിർമ്മാണ ജീവിതത്തിൽ ഏറ്റവും അധികം അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണെന്നും പുലിമുരുകന്റെ പേര് പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം.

കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ കോട്ടയം ശാഖയിൽ നിന്നും താൻ രണ്ടുകോടി രൂപ എടുത്തിരുന്നു എന്നും എന്നാൽ 2016 ഡിസംബർ ഓടുകൂടി തന്നെ താൻ ഈ തുക മുഴുവനായും അടച്ചുതീർത്തുമെന്നും നിർമ്മാതാവ് അവകാശപ്പെടുന്നു. മൂന്നു കോടിയിലധികം ആണ് പുലിമുരുകനായി താൻ നികുതി അടച്ചത് എന്നും ഇത്രയധികം നികുതി അടയ്ക്കുമ്പോൾ തന്നെ ചിത്രം നേടിത്തന്ന വിജയത്തെക്കുറിച്ച് ഊഹിക്കാമല്ലോ എന്നും ഫേസ്ബുക്കിൽ കുറിച്ചാ കുറിപ്പിൽ ടോമിച്ചൻ മുളകുപാടം വ്യക്തമാക്കുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു നിര്‍മ്മാതാവ് എന്ന നിലയിലുള്ള എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനവും വിജയവും നേടിത്തന്ന ചിത്രമാണ് ശ്രീ മോഹന്‍ലാല്‍ നായകനായ, വൈശാഖ് ഒരുക്കിയ പുലി മുരുകന്‍. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി നൂറു കോടിയുടെ തിളക്കം സമ്മാനിച്ച ആ ചിത്രം നിര്‍മിക്കാന്‍ സാധിച്ചതിലും അതിലൂടെ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഒരു ഭാഗമായി മാറാന്‍ കഴിഞ്ഞതിലും ഇന്നും ഏറെ അഭിമാനിക്കുന്ന വ്യകതിയാണ് ഞാന്‍.എന്നാല്‍ ആ ചിത്രത്തെ ചില അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു കൊണ്ട് ചിലര്‍ രംഗത്ത് വന്നത് ശ്രദ്ധയില്‍ പെട്ടു. അതില്‍ അവര്‍ പറയുന്ന ഓരോ കാര്യവും വാസ്തവവിരുദ്ധമാണ്.

പ്ലാന്‍ ചെയ്ത ബജറ്റിലും സമയത്തിലും കൂടുതല്‍ ചിലവായ ചിത്രമായിരുന്നു എങ്കിലും , എനിക്ക് ന്യായമായ ലാഭവും സാമ്പത്തിക സുരക്ഷിതത്വവും നേടിത്തന്ന ചിത്രമായിരുന്നു പുലി മുരുകന്‍. കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ കോട്ടയം ശാഖയില്‍ നിന്നാണ് ഈ ചിത്രത്തിന് വേണ്ടി ഞാന്‍ 2 കോടി രൂപയുടെ ലോണ്‍ എടുത്തത്. ആ ലോണ്‍ പൂര്‍ണ്ണമായും 2016 ഡിസംബര്‍ മാസത്തില്‍ തന്നെ അടച്ചു തീര്‍ക്കുകയും ചെയ്തിരുന്നു. 3 കോടി രൂപയില്‍ അധികമാണ് ഈ ചിത്രത്തിന് വേണ്ടി ഞാന്‍ ഇന്‍കം ടാക്‌സ് അടച്ചത്. അത്രയധികം തുക ഇന്‍കം ടാക്‌സ് അടക്കണമെങ്കില്‍ തന്നെ, ഈ ചിത്രം എനിക്ക് ന്യായമായ ലാഭം നേടി തന്നിരിക്കുമെന്ന് മനസ്സിലാക്കാന്‍ സാധിക്കുമല്ലോ.

അതിന് ശേഷവും ഒന്നിലധികം ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ എനിക്ക് സാധിച്ചതിലും പുലി മുരുകന്‍ നേടിയ വിജയത്തിന് വലിയ പങ്ക് ഉണ്ട്. ഒന്‍പത് വര്‍ഷം മുന്‍പ്, വിദേശത്ത് റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ വെറും മൂന്നാഴ്ചയില്‍ താഴെ സമയം കൊണ്ട് 100 കോടി രൂപക്ക് മുകളില്‍ ആകെ ബിസിനസ്സ് നടന്ന ചിത്രമാണ് പുലിമുരുകന്‍.അത്‌കൊണ്ട് തന്നെ അതിനെ കുറിച്ചുള്ള തെറ്റായ ആരോപണങ്ങളും വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളും അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം എന്ന് ബഹുമാനപ്പെട്ട പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുന്നു..മികച്ച ചിത്രങ്ങളുമായി ഇനിയും മുളകുപാടം ഫിലിംസ് നിങ്ങള്‍ക്ക് മുന്നിലെത്തും..

Leave a Reply