Spread the love

തിരുവനന്തപുരം: ലൈസൻസ് എടുക്കാൻ എത്തുന്നവരുടെ കാഴ്ചശക്തിയും പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. അപേക്ഷകർ ഹാജരാക്കുന്ന നേത്രപരിശോധന സർട്ടിഫിക്കറ്റുകളിൽ വ്യാജനും കടന്നുവരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഗണേഷ്‌കുമാർ നിർദ്ദേശം നൽകിയത്.

നിശ്ചിത അകലത്തിലുള്ളവ അപേക്ഷകർക്ക് വ്യക്തമായി കാണാൻ കഴിയുന്നുണ്ടോ എന്നുറപ്പാക്കാൻ ടെസ്റ്റിനിടെ റോഡിൽ കാണുന്ന ബോ‌ർഡുകൾ ഉൾപ്പെടെ വായിക്കാൻ ആവശ്യപ്പെടും. കാഴ്ച കുറവാണെന്ന് ബോധ്യപ്പെട്ടാൽ വീണ്ടും നേത്രപരിശോധന നടത്തും. ഇതിനായി നേത്രപരിശോധനാ യന്ത്രങ്ങൾ വാങ്ങും. പരിശോധന ഇല്ലാതെ സർട്ടിഫിക്കറ്റ് നൽകിയതാണെന്ന് കണ്ടെത്തിയാൽ ഡോക്ടർക്കെതിരെ പരാതി നൽകാനും മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചു.

ചില ജില്ലകളിൽ ഒരേ ദിവസം നൂറിലധികം പേർക്ക് സർട്ടിഫിക്കറ്റ് നൽകിയവരുണ്ട്. ചില ഡോക്ടർമാരുടെ സീലും രേഖകളും ആർ.ടി ഏജന്റുമാരുടെ കൈവശമുണ്ടെന്ന പരാതിയും മന്ത്രിയുടെ ഓഫീസിൽ ലഭിച്ചിരുന്നു. ഇടനിലക്കാർ ശേഖരിച്ച് കൊണ്ടുവരുന്ന അപേക്ഷകൾ ഒരുമിച്ച് സാക്ഷ്യപ്പെടുത്തി നൽകുന്നവരുമുണ്ട്. ഇത്തരക്കാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ തന്നെ മോട്ടോർവാഹനവകുപ്പിനെ സമീപിച്ചിരുന്നു.

Leave a Reply