
അനധികൃതമായി റിസർവ് വനത്തിനുള്ളിൽ കടന്ന വ്ലോഗർക്കെതിരെ ശക്തമായ നടപടികളുമായി വനംവകുപ്പ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഒളിവിലുള്ള അമല അനു ഹാജരാകാത്തതോടെയാണ് നടപടികൾ കർക്കശമാക്കാൻ വനംവകുപ്പ് നീക്കം തുടങ്ങിയത്. വ്ഗോലർക്കെതിരെ ഏഴു കേസുകളിലായി ജാമ്യമില്ലാ വകുപ്പുകൾ വനംവകുപ്പ് ചുമത്തി. വനം വന്യജീവി വകുപ്പ്, ഫോറസ്റ്റ് ആക്‌ട് എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐപിസി, സിആര്‍പി,സി വകുപ്പുകള്‍ ചുമത്തിയുളള കേസുകളെക്കാള്‍ ഗുരുതരമായ വകുപ്പാണ് വനംവകുപ്പ് ചുമത്തിയത്.
എട്ടുമാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീഡിയോ പുറത്തുവന്നതോടെയാണ് വനംവകുപ്പ് സംഭവത്തിൽ ഇടപെട്ടത്. ഉടൻ തന്നെ അമലയ്ക്കെതിരെ വനംവകുപ്പ് കേസെടുക്കുകയും ചെയ്തു. കൊല്ലം ജില്ലയിലെ തെൻമലയ്ക്ക് സമീപം കഴുതുരുട്ടി മാമ്പഴത്തറയിലാണ് വീഡിയോ ചിത്രീകരണത്തിനായി അമലയും സംഘവും വന്നത്. കൂടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും ഉണ്ടായിരുന്നു. ഡ്രോൺ ഉപയോഗിച്ചാണ് ഇവർ ദൃശ്യങ്ങൾ പകർത്തിയത്. ഡ്രോണ്‍ കണ്ട് കാട്ടാന വിരണ്ട് ഓടുന്നതും വീഡിയോയിലുണ്ട്. അമലയ്ക്ക് നേരെ കാട്ടാന പാഞ്ഞ് അടുക്കുകയും ചെയ്തിരുന്നു. കാട്ടാന ആക്രമിച്ചിരുന്നെങ്കില്‍ ഇവരുടെ ജീവന്‍ വരെ നഷ്ടപ്പെടാന്‍ സാധ്യത ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് ചൂണ്ടിക്കാണിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ റിസര്‍വ് വനത്തില്‍ പ്രവേശിപ്പിച്ചതിന് ബാലാവകാശ നിയമപ്രകാരവും അമലയ്ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.