Spread the love

കാഠ്മണ്ഡു∙ പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച കേസിൽ നേപ്പാൾ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഐപിഎല്‍ മുൻ താരവുമായ സന്ദീപ് ലാമിച്ചനെയ്ക്കു എട്ടു വർഷം തടവ് ശിക്ഷ. കാഠ്മണ്ഡു ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. താരം മൂന്നു ലക്ഷം രൂപ പിഴയടയ്ക്കണമെന്നും രണ്ടു ലക്ഷം അതിജീവിതയ്ക്കു കൊടുക്കണമെന്നു കോടതി വിധിച്ചു. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് സന്ദീപ് ലാമിച്ചനെയുടെ അഭിഭാഷകൻ മാധ്യമങ്ങളോടു അറിയിച്ചു. സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്നായിരുന്നു അതിജീവിതയുടെ അഭിഭാഷകന്‍ കോടതിയിൽ വാദിച്ചത്.

എന്നാൽ ഇതു തെറ്റാണെന്നു കോടതിക്കു മനസ്സിലായി. ഇതോടെയാണു ശിക്ഷ എട്ടു വർഷമായി കുറഞ്ഞത്. സംഭവത്തിൽ ലാമിച്ചനെ കുറ്റക്കാരനാണെന്നു കോടതി നേരത്തേ കണ്ടെത്തിയിരുന്നു. 2022 ഓഗസ്റ്റിൽ 17 വയസ്സുകാരിയായ പെൺകുട്ടിയെ കാഠ്മണ്ഡുവിലെ ഹോട്ടൽ മുറിയിൽവച്ചു താരം പീഡിപ്പിച്ചെന്നാണു കേസ്. കേസിലെ അന്തിമവാദം കേട്ട ശേഷം സന്ദീപ് കുറ്റക്കാരനാണെന്നു കോടതി വിധിക്കുകയായിരുന്നു. ഈ വർഷം ജനുവരിയിൽ സന്ദീപ് ലാമിച്ചനെ ജാമ്യം കിട്ടി പുറത്തിറങ്ങിയിരുന്നു.

23 വയസ്സുകാരനായ സന്ദീപ് ലാമിച്ചനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച ആദ്യ നേപ്പാൾ താരമാണ്. 2018 ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു ലാമിച്ചനെ. കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ലാമിച്ചനെ സുന്താറയിലെ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞിരുന്നു. ജനുവരിയിൽ പട്ടൻ ഹൈക്കോടതിയാണു താരത്തിനു ജാമ്യം അനുവദിച്ചത്. ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് താരം ജാമ്യം നേടി.

സന്ദീപ് ലാമിച്ചനെയുടെ കടുത്ത ആരാധികയായിരുന്ന പെൺകുട്ടിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2022 സെപ്റ്റംബറിലാണു പൊലീസ് കേസെടുത്തത്. ഒരു മാസത്തിനു ശേഷം നേപ്പാളിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽവച്ച് താരം പിടിയിലായി. കരീബിയന്‍ പ്രീമിയർ ലീഗിൽ കളിച്ച് നാട്ടിലേക്കു മടങ്ങിയെത്തിയപ്പോഴാണു താരത്തെ പൊലീസ് പിടികൂടിയത്. പാക്കിസ്ഥാൻ സൂപ്പർ ലീഗിലും ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിലും സന്ദീപ് നേരത്തേ കളിച്ചിട്ടുണ്ട്. ഈ വർഷം ഓഗസ്റ്റിൽ കെനിയയ്ക്കെതിരായ മത്സരത്തിലാണ് താരം നേപ്പാളിനായി ഒടുവിൽ കളിക്കാനിറങ്ങിയത്.

Leave a Reply