തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ സമ്പൂർണ മാറ്റം സർക്കാർ പരിഗണണയിൽ.

കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) പത്തിൽ കൂടുതലുള്ള പ്രദേശങ്ങൾ വാർഡ് / ക്ലസ്റ്റർ തലത്തിൽ പൂർണമായി അടച്ചിടുന്നതിനാണു മുഖ്യ പരിഗണന. ടിപിആർ പത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണം നടപ്പാക്കണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവ് ആകുന്നവരെ നിരീക്ഷണ കേന്ദ്രത്തിലാക്കി ചികിത്സിക്കാനും ആലോചിക്കുന്നു. സമ്പർക്കപ്പട്ടികയും കർശനമായി പരിശോധിക്കും.ടിപിആർ കുറഞ്ഞ പ്രദേശങ്ങളിലെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കും. കടകളിലെ ജീവനക്കാരെ എല്ലാ ആഴ്ചയിലും പരിശോധിക്കും. സ്ഥാപനങ്ങളുടെ മുന്നിൽ കോവിഡ് പരിശോധനാ സംവിധാനം ഒരുക്കാനും ആലോചിക്കുന്നു. കോവിഡ് പരിശോധന ദിവസം 2 ലക്ഷമായി കൂട്ടാനാണ് തീരുമാനം.
വാരാന്ത്യ ലോക്ഡൗൺ ഒഴിവാക്കണമെന്നും നിയന്ത്രണങ്ങളോടെ വിനോദ മേഖലയുടെ പ്രവർത്തനം അനുവദിക്കണമെന്നും നിർദേശമുണ്ട്. എല്ലാ നിർദേശങ്ങളും നാളെയോടെ ചീഫ് സെക്രട്ടറി തലത്തിൽ പരിശോധിച്ചു മുഖ്യമന്ത്രിക്കു കൈമാറുമെന്നു പ്രതീക്ഷിക്കുന്നു. ചൊവ്വാഴ്ച അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും. ഓണത്തിനു കൂടുതൽ ഇളവു സാധ്യമാകുംവിധം കോവിഡ് നിയന്ത്രിക്കാനാണുസർക്കാർ ശ്രമം.എന്നാൽ,വാർഡ്, ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള നിയന്ത്രണവും ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ് തുടങ്ങിയവയുടെ നിരീക്ഷണവും കൃത്യമായി നടക്കുന്നില്ല എന്ന പരാതിയുമുണ്ട്.നടപടികളിൽ ഏകോപനമില്ല. കടയുടമകളിൽനിന്നും വാഹന യാത്രക്കാരിൽനിന്നും പിഴ ഈടാക്കുന്നതിൽ മാത്രമാണു ശ്രദ്ധയെന്നു പരാതിയുണ്ട്. ബസുകളിൽ സീറ്റിൽ ഇരുന്നുള്ള യാത്ര മാത്രമെന്ന നിർദേശം കാറ്റിൽപറത്തി. യാത്രക്കാർ ഏറിയെങ്കിലും കെഎസ്ആർടിസി മുഴുവൻ ബസുകളും ഓടിക്കുന്നില്ല.
മദ്യവിൽപനകേന്ദ്രങ്ങളിലെ തിരക്കും വിമർശനത്തിനിടയാക്കുന്നു. എന്നാൽ, സംസ്ഥാനത്തു ഇന്നും വാരാന്ത്യ ലോക‍്ഡൗൺ തുടരും. അവശ്യസാധന കടകളും വിത്തും വളവും വിൽക്കുന്ന കടകളും സ്റ്റുഡിയോകളും തുറക്കാം. സ്വകാര്യ ബസുകൾ ഓടില്ല. കെഎസ്ആർടിസിക്കു പരിമിത സർവീസുകൾ മാത്രം. പാഠപുസ്തക അച്ചടി നടക്കുന്നതിനാൽ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിക്കു പ്രവർത്തിക്കാനുള്ള അനുമതിയും ഉണ്ടാവും.