Spread the love
പെണ്‍കുട്ടിയെ അപമാനിച്ച സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍

വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീകളെ നാല് ചുവരുകള്‍ക്കുള്ളില്‍ അടച്ചിടാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് സംഭവമെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമസ്തയുടെ നടപടി അപമാനമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചു.

പെണ്‍കുട്ടിയെ വേദിയില്‍ അപമാനിച്ച സമസ്തയുടെ നടപടിയില്‍ താന്‍ അങ്ങേയറ്റം നിരാശനാണ്. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുക്കണമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരം പ്രസ്താവന നടത്തിയിട്ടും സമസ്തയ്‌ക്കെതിരെ നടപടിയെടുക്കാത്തത്? സമസ്ത നേതാവിന്റെ ഭാഗത്തുനിന്നുണ്ടായത് മൗലികാവകാശങ്ങളുടെ ലംഘനമാണ്.കേസെടുക്കാത്തതില്‍ തനിക്ക് അതിശയം തോന്നുന്നുവെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം സ്വീകരിച്ച ഈ മൗനം ദുഖകരമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി. തന്റെ വിമര്‍ശനം കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതൃത്വത്തിനെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയും വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. മുസ്ലിം സമുദായത്തില്‍ പിറന്നതിനാലാണ് പെണ്‍കുട്ടി അപമാനിക്കപ്പെട്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുസ്ലിം പുരോഹിതര്‍ പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. മുസ്ലിം സ്ത്രീകള്‍ക്ക് പുരഷന്മാരുടേതിന് തുല്യമായ അവകാശമെന്ന് ഖുര്‍ആനില്‍ പറയുന്നുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

Leave a Reply