ദേശീയ പുരസ്കാര പ്രഖ്യാപനത്തില്‍ മലയാളികളെ ചൊടിപ്പിച്ച സംഭവമായിരുന്നു കേരള സമൂഹത്തെയും മലയാളികളെയും രാജ്യത്തിനും ലോകത്തിനും മുൻപിൽ മോശമായി ചിത്രീകരിച്ചുവെന്ന് മലയാളികൾ ആരോപിക്കുന്ന സുധീപ്തോ സെൻ ചിത്രം ‘ദി കേരളാസ്‌റ്റോറി’ക്ക് എഴുപത്തിയൊന്നാം ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നൽകിയത്. ഇപ്പോഴിതാ വിഷയത്തിൽനിലപാടും പ്രതിഷേധവും രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ വികലമായി ചിത്രീകരിക്കുന്നതിനെതിരെ ഒന്നിച്ച് പ്രതികരിക്കണമെന്നും കേരള സ്റ്റോറിക്ക് പുരസ്കാരം നൽകിയത് ഖേദകരമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന സിനിമാ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സമൂഹത്തെ അപകടത്തിൽ പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്കാരങ്ങൾക്ക് അർഹമല്ല. ഒരുതരത്തിലും കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാൻ കഴിയില്ല. വർഗീയത പടർത്താനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുകയാണ്. സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരമായി മാത്രമേ അതിനെ കാണാൻ കഴിയൂ. ഇത്തരം പ്രവണതകൾ ചലച്ചിത്ര മേഖലകളിൽ ചർച്ച ചെയപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
”മലയാള സിനിമയുടെ ചരിത്രപരമായ മഹത്വത്തെക്കുറിച്ച് ഓർക്കുന്ന വേളയിൽ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. അത് ഈ മഹത്വത്തെ ഇടിച്ചു തകർക്കാൻ ചിലർ ഇപ്പോൾ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചാണ്. ഇന്നലെയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. കേരള സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്‌കാരങ്ങൾക്ക് അർഹമായവയിലുണ്ട്. ഏതെങ്കിലും തരത്തിൽ കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാനാവില്ല. മറിച്ച് വർഗീയ വിദ്വേഷം പടർത്തുന്നതിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്ന സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരമായി മാത്രമേ അതിനെ കാണാൻ കഴിയൂ. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്നതും, കേരളത്തെ ലോകസമക്ഷം അപകീർത്തിപ്പെടുത്തി അവതരിപ്പിക്കുന്നതുമായ ഒരു ചലച്ചിത്രമാണ് അംഗീകരിക്കപ്പെട്ടത്. ഇത് തീർത്തും ദൗർഭാഗ്യകരമാണ്”, മുഖ്യമന്ത്രി പറഞ്ഞു.








