Spread the love

നടി രഞ്ജിനി ഹർജിയുമായി കോടതിയെ സമീപിച്ച സാഹചര്യത്തിൽ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ലെന്ന തീരുമാനം പുറത്തുവന്നിരുന്നു. മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റിയെ. തിങ്കളാഴ്ച കോടതിയിൽ കേസ് പരിഗണിച്ചതിന് ശേഷം തുടർ തീരുമാനമെടുക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹർജിക്കാരിയായ നടി.

താൻ പ്രസ്തുത റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് എതിരല്ലെന്നും എന്നാൽ മൊഴി കൊടുത്ത ആളെന്ന നിലയിൽ അതിലെ വിശദാംശങ്ങൾ അറിയാൻ നിയമപരമായ അവകാശങ്ങളുണ്ടെന്നുമാണ് രഞ്ജിനിയുടെ വാദം. റിപ്പോർട്ട് പുറത്തുവിടുന്നത് മാറ്റിവച്ചതിനു രഞ്ജിനി മുഖ്യമന്ത്രിക്ക് നന്ദിയും പ്രകടിപ്പിച്ചു.

കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ എന്താണ് പുറത്തു വിടുന്നത് എന്ന് അറിയാൻ തനിക്ക് നിയമപരമായ അവകാശമുണ്ട്. ഇക്കാര്യം വനിതാ കമ്മിഷൻ ഉറപ്പാക്കുമെന്നാണ് കരുതിയത്. എന്നാൽ അത് ചെയ്യുന്നതിൽ വനിതാ കമ്മിഷൻ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് താൻ കോടതിയെ സമീപിച്ചതെന്നും രഞ്ജിനി പറഞ്ഞു.

മൊഴി കൊടുത്ത എല്ലാവർക്കും റിപ്പോർട്ടിന്റെ പകർപ്പ് കൊടുക്കണം. റിപ്പോർട്ട് പുറത്തു വരണമെന്നാണ് ഞാനും ആവശ്യപ്പെടുന്നത്. എന്നാൽ അതിൽ എന്താണ് പുറത്തുവിടുന്നത് എന്നത് അറിയണമെന്നു മാത്രം. വന്നിട്ട് ചിലർക്കെങ്കിലും പ്രശ്നമുണ്ടായാൽ ആര് ഉത്തരവാദിത്തമേറ്റെടുക്കും? ഒരുപാട് മനുഷ്യരുടെ അനുഭവങ്ങളാണ് ആ റിപ്പോർട്ടിലുള്ളത്. അത് അത്രത്തോളം സെൻസിറ്റീവാണ്. അതുകൊണ്ടു തന്നെ വനിത കമ്മിഷനായിരുന്നു റിപ്പോർട്ട് ആവശ്യപ്പെടേണ്ടിയിരുന്നത്. ആ സാഹചര്യത്തിൽ നിവൃത്തിയില്ലാതെയാണ് കോടതിയെ സമീപിച്ചതാണെന്നും നടി പറഞ്ഞു.

Leave a Reply