Spread the love
ടിക്കറ്റ് നിരക്ക് കൂട്ടിയില്ലെങ്കില്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റില്ലെന്ന് ഉടമകള്‍

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സ്കൂള്‍ തുറന്നാലും സ്വകാര്യ ബസുകളില്‍ കുട്ടികളെ കയറ്റാനാകില്ലെന്ന് ബസുടമകള്‍. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിരവധി തവണ നിവേദനം നല്‍കിയിട്ടും അനുകൂല നിലപാടില്ല. ഡീസല്‍ വില നൂറിനോട് അടുത്ത സാഹചര്യത്തില്‍ നിരത്തുകളില്‍ നിന്ന് മുഴുവന്‍ സ്വകാര്യ ബസുകളും പിന്‍മാറുന്ന സാഹചര്യം ഉണ്ടാകുമെന്നും ഉടമകള്‍ വ്യക്തമാക്കി.

നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാനാകില്ലെന്ന് പലതവണ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചതാണ്. വാക്കാലുള്ള ഉറപ്പിനപ്പുറം നിരക്ക് പരിഷ്കരിക്കുന്ന നടപടിയൊന്നും കാണുന്നില്ല. ഡീസലിന് അറുപത് രൂപ ഉണ്ടായിരുന്ന സമയത്തെ ടിക്കറ്റ് നിരക്ക് തന്നെയാണ് ലീറ്ററിന് തൊണ്ണൂറ്റി എട്ട് രൂപ പിന്നിടുമ്പോഴുമുള്ളത്. പ്രതിസന്ധിയില്‍ മുന്നോട്ട് പോകാനാകില്ല. നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റാനാകില്ല. മാറ്റമില്ലെങ്കില്‍ സമാന സംഘടനകളുമായി ചേര്‍ന്ന് സര്‍വീസ് മരവിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. കുറഞ്ഞ നിരക്ക് പത്ത് രൂപയായി ഉയര്‍ത്തുകയും ആനുപാതികമായി വിദ്യാര്‍ഥികളുടെ നിരക്കും കൂട്ടണമെന്നാണ് ഗതാഗതമന്ത്രിക്ക് നല്‍കിയ നിവേദനത്തിലുള്ളത്. സ്കൂള്‍ തുറക്കുന്നതിന് മുന്‍പായി ഇക്കാര്യം പരിഗണിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

Leave a Reply