മുംബൈ: നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ പിടികൂടിയിരിക്കുകയാണ് മുംബൈ പൊലീസ്. മുഹമ്മദ് ഷെരീഫുൾ ഇസ്ലാം ഷെഹ്സാദ് എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇയാൾ നേരത്തെ ശുചീകരണ ജോലികൾക്കായി സെയ്ഫിന്റെ വീട്ടിൽ വന്നിട്ടുള്ളയാളാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾ ബംഗ്ലാദേശ് പൗരനാണെന്ന സംശയവും പൊലീസ് പങ്കുവെക്കുന്നുണ്ട്.
സെയ്ഫ് അലി ഖാന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന ഹരി എന്നയാളുടെ നിർദേശ പ്രകാരമായിരുന്നു ഷെരീഫുൾ ഇസ്ലാം നടന്റെ വീട്ടിലെത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഈ സംഭവം കഴിഞ്ഞ് ഏതാനും നാളുകൾ പിന്നിട്ടപ്പോഴായിരുന്നു മോഷണശ്രമം.
പ്രതി മുഹമ്മദ് ഷരീഫുൾ വിവിധ പേരുകളിലാണ് പ്രദേശത്ത് അറിയപ്പെട്ടിരുന്നത്. സൗകര്യാർത്ഥം ഇഷ്ടമുള്ള പേരുകൾ ഉപയോഗിക്കുകയായിരുന്നു. വിജയ് ദാസ്, ബിജോയ് ദാസ്, മുഹമ്മദ് ഇല്യാസ്, ബിജെ എന്നീ പേരുകളിൽ ഇയാൾ ജനങ്ങളോട് ഇടപഴകിയിരുന്നു.
താനെയിലെ ഹിരാനന്ദനി എസ്റ്റേറ്റിലെ മെട്രോ നിർമാണ സൈറ്റിന് സമീപമുള്ള തൊഴിലാളി ക്യാമ്പിൽ നിന്ന് ഞായറാഴ്ച പുലർച്ചെയാണ് ഷെരീഫുൾ ഇസ്ലാം പിടിയിലായത്. ഇയാളുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണെന്നും പൊലീസ് കണ്ടെത്തി.
മോഷ്ടിക്കാനായിരുന്നു സെയ്ഫിന്റെ അപ്പാർട്ട്മെന്റിൽ കയറിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. എന്നാൽ മോഷണശ്രമം തന്നെയായിരുന്നോ അക്രമിയുടെ ലക്ഷ്യമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സെയ്ഫിന്റെ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളങ്ങൾ ഷരീഫുൾ ഇസ്ലാമിന്റേതാണെന്ന് സ്ഥിരീകരിച്ചതിനാൽ ഇയാൾ തന്നെയാണ് നടനെ കുത്തിപ്പരിക്കേൽപ്പിച്ചതെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് പൊലീസ്. അതേസമയം ഇയാൾ മോഷ്ടിക്കാൻ വേണ്ടിയാണ് നടന്റെ അപ്പാർട്ട്മെന്റിൽ പ്രവേശിച്ചതെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൂടാതെ അക്രമിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായും പൊലീസ് കരുതുന്നു. സംശയനിഴലിലുള്ള ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.