ഇൻഫ്ലുവൻസർ എന്ന പേരിൽ അനധികൃത ബെറ്റിംഗ്, ഗെയിമിംഗ് ആപ്പുകൾ പ്രൊമോട്ട് ചെയ്ത മലയാളികൾ പണികൊടുത്ത് കേരള പൊലീസ്. ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പൂട്ടിച്ചു. വയനാടൻ വ്‌ളോഗർ, മല്ലു ഫാമിലി സുജിൻ, ഫസ്മിന സാക്കിർ തുടങ്ങിയവരടക്കമുള്ളവരുടെ അക്കൗണ്ടുകളാണ് ഇസ്റ്റഗ്രാം റിമൂവ് ചെയ്തത്.
അഡ്വ. ജിയാസ് ജമാലിന്റെ പരാതിയിൽ സൈബർ സെൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മെറ്റ നടപടിയെടുത്തത്. നിരവധി പേരാണ് ഇത്തരത്തിൽ അനധികൃതമായ ബെറ്റിംഗ് ആപ്പുകൾക്ക് പ്രൊമോട്ട് ചെയ്യുന്നതും. സാമ്പത്തിക ലാഭം നേടിയെന്ന് പറഞ്ഞ് തെറ്റിദ്ധാരണ പരത്തുന്നതും. മലയാളികളായ നിരവധിപേരുടെ അക്കൗണ്ടുകൾ നീക്കം ചെയ്തിട്ടുണ്ട്.
ലക്ഷക്കണക്കിന് ആൾക്കാരാണ് ഇവരെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നിരുന്നത്. വീടും കാറും മറ്റു സാമ്പത്തിക ലാഭങ്ങളുമൊക്കെ നേടിയത് ബെറ്റിംഗ്, ഗെയിമിംഗ് ആപ്പുകൾ ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു ഇവരുടെ പ്രചരണം. ഇത്തരം പ്രൊമോഷനുകൾക്ക് ഏറെ പണവും ഇവർ കൈപ്പറ്റിയിരുന്നു. ഇത്തരം ആപ്പുകളിലൂടെ പലരും സാമ്പത്തികമായി പറ്റിക്കപ്പെട്ടതോടെയാണ് പൊലീസും നടപടി കടുപ്പിച്ചത്.