Spread the love

ഫാലിമി, ഓസ്ലർ,നേര്, ഗുരുവായൂരമ്പല നടയിൽ, കിഷ്കിന്ധകാണ്ഠം, എആർഎം, മാർക്കോ,രേഖചിത്രം, ഓഫീസർ ഓൺ ഡ്യൂട്ടി തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര ക്യാരക്ടർ റോളുകൾക്ക് ശേഷം പുതിയ തന്റെ സിനിമകളിലൂടെ കരിയർ ബെസ്റ്റ് പ്രകടനങ്ങൾ പുറത്തെടുക്കുന്ന തിരക്കിലാണ് നടൻ ജഗദീഷ്. ഓരോ ചിത്രങ്ങളിൽ നിന്നും അടുത്തതിലേക്ക് പോകുമ്പോൾ ഒന്നിനൊന്ന് ഗംഭീരമായ വേഷപ്പകർച്ചയും അഭിനയ പ്രതിഭയും പ്രേക്ഷകർക്ക് വ്യക്തമായി കാണാം. തന്റെ കരിയറിനെ സംബന്ധിച്ചിടത്തോളം പുതിയൊരു ഘട്ടത്തിലാണ് നിലവിൽ താൻ ഉള്ളതെന്ന് പല അഭിമുഖങ്ങളിലും താരം തന്നെ പറഞ്ഞിട്ടുമുണ്ട്.

പുതുമുഖ സംവിധായകൻ ദേവദത്ത് ഒരുകുന്ന ധീരനാണ് താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. ഇപ്പോഴിതാ ഒരു അഭിമുഖ പരിപാടിക്കിടെ തന്റെ കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഹിറ്റ് ചലച്ചിത്രം മുത്താരം കുന്ന് പി ഒയിൽ ഗുസ്തി ചാമ്പ്യനും നടനുമായ ധാരാ സിംഗിനെ താൻ എത്തിച്ചതിനെ കുറിച്ച് പറയുകയാണ് ജഗദീഷ്.

ജഗദീഷിന്റെ വാക്കുകൾ

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതിനുശേഷമാണ് നായകൻ ദിലീപ് കുമാർ കീഴ്‌പ്പെടുത്തിയ ഫയൽമാൻ, ധാരാ സിംഗ് ആയാൽ നന്നായിരിക്കുമെന്ന് സിബി മലയിലും ശ്രീനിവാസനും തീരുമാനിച്ചത്. ഷൂട്ടിംഗ് തുടങ്ങിയിരുന്നു. അപ്പോൾ അടുത്ത ചോദ്യം വന്നു, ആരാണ് ധാരാ സിംഗിനെ എത്തിക്കുക?

ഫോണിൽ മാനേജരെ വിളിച്ച് സംസാരിച്ചു. മാനേജർ പറഞ്ഞു, അപ്പോയിന്റ്‌‌മെന്റ് തരാം, വരൂ എന്ന്.എന്റെ ആദ്യത്തെ ഫ്ളൈറ്റ് യാത്രയാണ്, എന്തു ധൈര്യത്തിലാണ് പോയതെന്നറിയില്ല. നേരേ മുംബയിലേയ്ക്ക് പോയി. പോകുന്നതിന് മുൻപ് ചിത്രത്തിന്റെ നിർമാതാവ് സുബ്രഹ്മണ്യ സർ ഒരുകാര്യം പറഞ്ഞിരുന്നു, ജഗദീഷ് ഒരു രണ്ട് ലക്ഷം രൂപവരെ ഓഫർ ചെയ്തോളൂ, അതിൽ കൂടുതൽ കൊടുക്കാനില്ല എന്ന്. നോക്കാമെന്ന് ഞാൻ പറഞ്ഞു.

അങ്ങനെ മുംബയിലെത്തി ധാരാ സിംഗിനോട് ഹിന്ദിയിലും ഇംഗ്ളീഷിലുമായി കഥ പറഞ്ഞു. ഒടുവിൽ പുള്ളി കഥയിഷ്ടമായി, ഇനി പ്രതിഫലത്തെക്കുറിച്ച് സംസാരിക്കാം എന്ന് പറഞ്ഞു.സിംഗ് സാബ് ഇതൊരു പ്രതിഫലമായി കാണരുത്, ഇതൊരു ബഹുമതി ആണ്, ടോക്കൺ ആണ്, ഞങ്ങളുടെ സ്‌നേഹമാണ്, ഞങ്ങൾ 25,000 രൂപ തരാമെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം എന്നെ ഒരുനിമിഷം നോക്കി, മലർത്തിയടിക്കുമോയെന്നായിരുന്നു എന്റെ ഭയം. എന്നാൽ അദ്ദേഹം അത് സമ്മതിച്ചു. അത് എന്റെ കഴിവല്ല, അദ്ദേഹത്തിന്റെ വലിയ മനസായിരുന്നു. നമ്മൾ കഴിക്കുന്നത് പോലെതന്നെ സാധാരണ ഭക്ഷണം കഴിക്കുന്ന, സ്‌നേഹ സമ്പന്നനായ സാധാരണ മനുഷ്യനായിരുന്നു അദ്ദേഹം.

Leave a Reply