Spread the love

ജയിലർ ടൂവിൽ രജനീകാന്തിന്റെ ഭാര്യയായി അവസരം തരാമെന്ന് പറഞ്ഞു തന്നെ തേടിയെത്തിയ വ്യാജ കാസ്റ്റിങ് കോളിൽ നിന്നും അതിവിദഗ്ധമായി രക്ഷപ്പെട്ടതിന്റെ അനുഭവം പറഞ്ഞ് നടി ഷൈനി സാറ. തമിഴ് ചിത്രം ആയതുകൊണ്ടുതന്നെ തനിക്ക് വലിയ അറിവില്ലാത്തതിനാൽ ഇല്ലാത്തൊരു കാർഡിന്റെ പേരിൽ 13,000 ത്തിലധികം രൂപ തട്ടാനുള്ള ശ്രമം നടത്തി എന്നും നടി പറയുന്നു.

രജനികാന്ത് നായകനായി എത്തുന്ന ജയിലർ 2വിൽ നടന്റെ ഭാര്യാ വേഷമായിരുന്നു നടിക്കായി തട്ടിപ്പുകാർ ഓഫർ ചെയ്തത്. താൻ വലിയ രജനികാന്ത് ഫാൻ ആയതുകൊണ്ട് തന്നെ എളുപ്പം അവരുടെ വാക്കുകളിൽ വീണു പോയെന്നും വളരെയധികം പ്രൊഫഷണലും സംശയം തോന്നാത്ത തരത്തിലും ആയിരുന്നു തട്ടിപ്പുകാരുടെ മുഴുവൻ നീക്കങ്ങളുമെന്നും താരം പറയുന്നു.

ജയിലർ 2വിനു വേണ്ടി അപേക്ഷിച്ച നിങ്ങളുടെ അപേക്ഷ ഞങ്ങൾ പരിഗണിച്ചു എന്ന തരത്തിൽ വാട്ട്സാപ്പ് ചാറ്റിൽ ഒരു മേസേജ് വരികയായിരുന്നു. ഇത് വിശ്വസിച്ച് അവർക്കു വിവരങ്ങളെല്ലാം നൽകിയതോടെ പിറ്റേദിവസം സുരേഷ് കുമാര്‍ കാസ്റ്റിങ്സ് എന്ന പേരിലുള്ള കമ്പനിയിൽ നിന്നും വേറൊരാൾ വാട്ട്സാപ്പിൽ ചാറ്റ് ചെയ്തുവെന്നും പാസ്പോർട്ട് ഉണ്ടോ, തമിഴ് നാട്ടിലും മലേഷ്യയിലുമാണ് ഷൂട്ടെന്നു പറയുകയും കാസ്റ്റിങിൽ തിരഞ്ഞെടുത്താൽ പത്തര ലക്ഷം രൂപയാണ് പ്രതിഫലമെന്നും പറഞെന്നും നടി പറയുന്നു. ഇതോടെ തന്റെ മനസ്സിൽ ലഡ്ഡു പൊട്ടി എന്നും തീർത്തും പ്രഫഷനലായ രീതിയിലുള്ള സംഘത്തിന്റെ ഇടപെടലിൽ താൻ വീണുപോയെന്നും താരം പറയുന്നു

ചിത്രത്തിലെ രജനി സാറിന്റെ ഭാര്യയായ വേഷത്തിനായി താൻ ഓൺലൈനിൽ വീഡിയോ കോൾ അഭിമുഖത്തിൽ പങ്കെടുത്തുവെന്നും ഇതിലും യാതൊരു സംശയവും തോന്നാത്ത രീതിയിൽ ആയിരുന്നു തട്ടിപ്പ് സംഘത്തിന്റെ അപ്പ്രോച്ചെന്നും താരം പറയുന്നു. ഷൂട്ടിങിനു വരുമ്പോൾ ഗാർഡിയനെ നിർബന്ധമായും കൊണ്ടുവരണമെന്നു നിർദ്ദേശവും നൽകി.

പിന്നീടാണ് തട്ടിപ്പിന്റെ കാര്യങ്ങൾ തുടങ്ങിയത്. ഓൺലൈൻ ഇന്റർവ്യൂവിന് ശേഷം ആർടിസ്റ്റ് കാർഡ് ഉണ്ടോ എന്നു ചോദിച്ചു. അതിവിടെ നമുക്ക് ഇല്ല. ഞാൻ എടുത്തിട്ടുമില്ല. തമിഴ്നാട്ടിൽ അത് അത്യാവശ്യമാണെന്നും 12300 രൂപയാണ് അതിനു വരുന്നതെന്നും അവർ പറഞ്ഞു. എനിക്കു വേണ്ടി അവർ അത് എടുത്തു തരാമെന്നും വാഗ്ദാനം ചെയ്തു. അതിനു വേണ്ടി ആധാർ കോപ്പി, ഫോട്ടോ എന്നിവ അയയ്ക്കണമെന്നു പറഞ്ഞു. ഒരു ഇമെയ്ൽ അയയ്ക്കാം, അതിനു ഓക്കെ തന്നാൽ ആർട്ടിസ്റ്റ് കാർഡിനുള്ള അപേക്ഷ കൊടുക്കാമെന്നു പറഞ്ഞു. വളരെ പ്രൊഫഷനായ മെയിലാണ് വന്നത് ഷൈനി പറയുന്നു.

ഞാന്‍ ആ മെയിലിനു ഓക്കെ കൊടുത്തു. അതിനുശേഷം അവർ ഓഡിയോ കോൾ വിളിക്കുന്നു. മെയിൽ കിട്ടി, ഇന്നു തന്നെ ആർടിസ്റ്റ് കാർഡ് എടുക്കാം അതിന്റെ പൈസ നിങ്ങൾ ഇപ്പോൾ തന്നെ അയയ്‍ക്കണമെന്നു പറഞ്ഞു. പൈസ വേണമെന്നു പറഞ്ഞപ്പോൾ, അതിനു കുറച്ച് സമയം വേണമെന്നു ഞാൻ പറഞ്ഞു. നിങ്ങൾ ഓക്കെ പറഞ്ഞതുകൊണ്ടല്ലേ കൺഫർമേഷൻ മെയിൽ അയച്ചതെന്നും വേറെ പല അഭിനേതാക്കളും ഈ റോളിനായി ക്യൂവിലാണെന്നും അവർ പറഞ്ഞു. നിങ്ങളെ പെട്ടന്ന് കാസ്റ്റ് ചെയ്യുന്നതിനാണ് ആർടിസ്റ്റ് കാർഡ് ഇപ്പോള്‍ തന്നെ എടുക്കാമെന്നു പറഞ്ഞത്, എത്ര സമയം വേണമെന്നും എന്നോടു ചോദിച്ചു. രണ്ട് ദിവസമെന്ന് ഞാൻ പറഞ്ഞു.രണ്ട് ദിവസം പറ്റില്ല, പകുതി പൈസ ഇപ്പോൾ അയയ്‍ക്കൂ, ബാക്കി പൈസ പിന്നെ അയച്ചാൽ മതി, ക്യൂ ആർ കോഡ് തരാം. ഇതു കേട്ടതോടെ പിടുത്തം കിട്ടി. ഓക്കെ സർ എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അതിനുശേഷം തമിഴ് ചിത്രങ്ങളിലൊക്കെ അഭിനയിക്കുന്ന മാലാ പാർവതിയെയും ലിജോമോളെയും വിളിച്ചു. രണ്ട് പേരെയും കിട്ടിയില്ല. വേറൊരു തമിഴ് സുഹൃത്തിനെ വിളിച്ച് ആർടിസ്റ്റ് കാർഡിന്റെ കാര്യം ഞാൻ ചോദിച്ചു. അങ്ങനെയൊരു കാർഡ് ആവശ്യമില്ലെന്നും അയാൾ എന്താണ് പറയുന്നതെന്ന് കേൾക്കൂ എന്നും പറഞ്ഞു.

പിന്നീട് ഇത് തട്ടിപ്പാണെന്ന് മനസ്സിലായെന്നും അത്തരമൊരു കാർഡ് ഇല്ലെന്ന് താൻ വിളിച്ച നടിമാരായ മാല പാർവതിയും ലിജോ മോളും കൂടി വ്യക്തമാക്കിയതോടെ തനിക്ക് തട്ടിപ്പ് മനസ്സിലായി എന്നും നടി. അതേസമയം മാല പാർവതിയാണ് തനിക്ക് സംഭവിച്ച ഇത്തരം ഒരു അനുഭവം പൊതുജന ശ്രദ്ധയിൽ എത്തിക്കണമെന്ന് നിർദ്ദേശിച്ചത് എന്നും നടി പറയുന്നു.

Leave a Reply