Spread the love

ന്യൂഡൽഹി∙ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി സംസ്ഥാന സർക്കാർ. സിഎഎ ഇന്ത്യന്‍ ഭരണഘടനയുടെ മതേതര സ്വഭാവത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി. നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 131 അനുസരിച്ച് നേരത്തേ തന്നെ സുപ്രീംകോടതിയിൽ സംസ്ഥാനം ഹർജി നൽകിയിട്ടുണ്ട്. ഇതിലാണ് ഇപ്പോൾ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജിയും.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപാണ് കേരളത്തിന്റെ നിർണായക നീക്കം. സിഎഎ സംബന്ധിച്ച് അടിയന്തര നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം നേരത്തേ തീരുമാനിച്ചിരുന്നു. നിയമനടപടികൾക്ക് അഡ്വക്കറ്റ് ജനറലിനെ (എജി) ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ചട്ടത്തിനെതിരായ ഹർജികൾ സുപ്രീം കോടതി 19ന് പരിഗണിക്കുന്നുണ്ട്. മുസ്‍ലിം ലീഗ്, ഡിവൈഎഫ്ഐ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങി പ്രധാനഹർജിക്കാരെല്ലാം കേന്ദ്ര വിജ്ഞാപനത്തിനെതിരെ അപേക്ഷ നൽകിയിരുന്നു.

മുസ്‍ലിം ലീഗിനു വേണ്ടി ഹാജരായ കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവരാണ് അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം ഉന്നയിച്ചത്. 2019ൽ ആണു നിയമം പാസായതെന്നും അന്ന് ഇതു നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിരുന്നില്ലെന്നും അതുകൊണ്ടാണ് കോടതി സ്റ്റേ നൽകാതിരുന്നതെന്നും സിബൽ ചൂണ്ടിക്കാട്ടി. അടിയന്തരമായി ഇടക്കാല അപേക്ഷകൾ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply