Spread the love

വരുന്നു സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസ് ‘കേരള സവാരി’.


തിരുവനന്തപുരം : ഊബർ മാതൃകയിൽ വിപുലമായ വാഹന ശൃംഖലയുമായി സംസ്ഥാന സർക്കാരും ഓൺലൈൻ ടാക്സി രംഗത്തേക്ക്. ‘കേരള സവാരി’ എന്ന പേരിൽ നവംബർ ഒന്നിനു തിരുവനന്തപുരം നഗരത്തിലാണു തുടക്കം. കേരളത്തിലാകെ ഓടിക്കൊണ്ടിരിക്കുന്ന 7 ലക്ഷം ഓട്ടോറിക്ഷകളെയും 5 ലക്ഷം ടാക്സി കാറുകളെയും പദ്ധതിയിൽ പെടുത്തും. തുടക്കത്തിൽ നഗരത്തിൽ 50 ടാക്സിയും 50 ഓട്ടോറിക്ഷയുമാണ് പരീക്ഷണാർഥം ഓടുന്നത്. പിന്നീട് ജില്ലാ ആസ്ഥാനങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കും. ഇതിനായി ടാക്സി–ഓട്ടോ ജീവനക്കാർക്ക് ബോധവൽക്കരണം നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന തൊഴിൽവകുപ്പും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസും (ഐടിഐ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സോഫ്റ്റ്‌വെയർ, ജിപിഎസ് ഏകോപനം, കോൾ സെന്റർ എന്നിവയെല്ലാം ഐടിഐയാണ് നൽകുന്നത്. ഓരോ ട്രിപ്പിനും ടാക്സി ഉടമ തുകയുടെ 8% സർക്കാരിനു നൽകണം. ഇതിൽ 6% തുക ഐടിഐ സേവനത്തിനാണ്. മോട്ടർ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നിരക്കാണ് ടാക്സിക്കും ഓട്ടോയ്ക്കും നൽകേണ്ടത്. മൊബൈൽ ആപ്പിൽ കാണിക്കുന്ന പണം നൽകിയാൽ മതി. ഓട്ടം വിളിക്കുന്നയാൾ നിൽക്കുന്നതിന് 500 മീറ്ററിനുള്ളിലാണു വാഹനം ഉള്ളതെങ്കിൽ സ്ഥലത്തു വന്ന് ആളെ കയറ്റുന്നതിന് അധികം ചാർജ് ഉണ്ടാകില്ല. സുരക്ഷയ്ക്കായി പൊലീസിനെ അറിയിക്കാൻ പ്രത്യേക ബട്ടൺ വാഹനങ്ങളിൽ സ്ഥാപിക്കും. കൂടുതൽ ഓട്ടോ–ടാക്സികളെ പദ്ധതിയിലേക്ക് ആകർഷിക്കാൻ ഓഫറുകളും മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇതിനായി പെട്രോൾ –ഡീസൽ, ടയർ, ഇൻഷുറൻസ് കമ്പനികളുമായി സർക്കാർ ചർച്ച നടത്തുകയാണ്.

Leave a Reply