
വരന്‍ ഉക്രൈനില്‍ വധു കേരളത്തില്‍ വേദി ഗൂഗിള്‍ മീറ്റ്, കേരളത്തില്‍ ഓണ്‍ലൈന്‍ വിവാഹത്തിന് തുടക്കം കുറിച്ച് ജീവന്‍കുമാറും ധന്യയും. രാജ്യത്തുതന്നെ ആദ്യമായി നടന്ന ഓൺലൈൻ വിവാഹത്തിനാണു കഴിഞ്ഞ ദിവസം പുനലൂർ സബ് റജിസ്ട്രാർ ഓഫിസ് വേദിയായി.
ഉക്രൈനിലിരുന്ന് ജീവന്‍കുമാര്‍ പുനലൂരിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരായ ധന്യയെയാണ് ഓണ്‍ലൈനിലൂടെ നിയമപരമായി വിവാഹം കഴിച്ചത്. കോവിഡ് സാഹചര്യത്തില്‍ ഉക്രൈനില്‍നിന്ന് നാട്ടിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പുനലൂര്‍ ഇളമ്പല്‍ സ്വദേശി ജീവന്‍കുമാറിന് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യ മാര്‍ട്ടിനെ ഓണ്‍ലൈനിലൂടെ താലി കെട്ടേണ്ടി വന്നത്. ഉടനടി വിവാഹ സർട്ടിഫിക്കറ്റും വധുവിനു കൈമാറിയതോടെ ഓൺലൈൻ വിവാഹ ചടങ്ങുകൾ പൂർത്തിയായി.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മാര്‍ച്ചില്‍ ഇവര്‍ അപേക്ഷ നല്‍കിയിരുന്നു. അതേസമയം അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും സബ്രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെയും സമീപിച്ചു. ജില്ലാ രജിസ്ട്രാര്‍ സി.ജെ.ജോണ്‍സണ്‍ ഗൂഗിള്‍ മീറ്റില്‍ത്തന്നെ വിവാഹം നിരീക്ഷിച്ചു. സബ് രജിസ്ട്രാര്‍ ടി.എം.ഫിറോസിന്റെ മേല്‍നോട്ടത്തിലായിരുന്നു ചടങ്ങ്.