തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പി.ജി ഡോക്ടർമാർ 16 ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചു. വ്യാഴാഴ്ച രാത്രിയോടെ മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയ ഉറപ്പിന്മേലാണ് തീരുമാനം. വെള്ളിയാഴ്ച രാവിലെമുതൽ എല്ലാവരും ജോലിയിൽ പ്രവേശിക്കുമെന്ന് കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷൻ (കെ.എം.പി.ജി.എ) ഭാരവാഹികൾ അറിയിച്ചു.
ബുധനാഴ്ച ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയിൽ സമരം ഭാഗികമായി അവസാനിപ്പിക്കുകയും അത്യാഹിത വിഭാഗത്തിലും ലേബർ റൂമിലും ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. വൈകീട്ട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷുമായി അസോസിയേഷൻ ഭാരവാഹികൾ നടത്തിയ ചർച്ചയാണ് സമരം അവസാനിപ്പിക്കാൻ വഴിയൊരുങ്ങിയത്.