Spread the love

ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയത് റിജോ എന്ന് പൊലീസ് ഉറപ്പിച്ചതിൽ നിർണായകമായത് ഒരു ഷൂ ആണ്. കവർച്ചാ വേളയിൽ റിജോ ധരിച്ചിരുന്ന ഷൂ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം.

അന്വേഷണത്തിന്റെ ഭാഗമായി പേരാമ്പ്ര അപ്പോളോയ്ക്ക് പിന്നിലുള്ള ആശാരിപ്പാറ ഭാഗത്ത് പൊലീസ് എത്തി. പ്രദേശത്തുള്ള ഒരു സ്ത്രീയോട് ബാങ്ക് കവർച്ചയുടേയും സ്കൂട്ടറിൽ പ്രതി പോകുന്നതിന്റെയും സിസിടിവി ദൃശ്യം കാണിച്ച് ഇങ്ങനെ ഒരാളെ അറിയുമോ എന്ന് ചോദിച്ചു. വ്യക്തമാകുന്നില്ലെന്നായിരുന്നു ഇവരുടെ മറുപടി. രണ്ടാമതായി ദൃശ്യത്തിൽ കാണുന്ന വ്യക്തിയുടെ ശാരീരിക ഘടനയുമായി സാമ്യമുള്ള ആരെയെങ്കിലും അറിയുമോ എന്ന് പൊലീസുകാർ ചോദിച്ചു. തൊട്ടടുത്ത് താമസിക്കുന്ന റിജോയുടെ വീട്ടിൽ ഇത്തരത്തിൽ ഒരു സ്കൂട്ടറുണ്ടെന്ന് അവർ മറുപടി നൽകി. ഇതോടെ റിജോയുടെ വീട്ടിലേക്ക് പൊലീസ് മഫ്ത്തിയിലെത്തി. സിസിടിവി ദൃശ്യങ്ങളിൽ കണ്ട മോഷണ സമയത്ത് പ്രതി ധരിച്ച ഷൂസ്, പുറത്ത് കണ്ടെത്തി. ഇതോടെയാണ് പ്രതിയിലേക്ക് തങ്ങൾ പൂർണമായി എത്തിയെന്ന് പൊലീസ് ഉറപ്പിച്ചത്.

അക്കൗണ്ടുള്ള സ്വന്തം ബാങ്കായ ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിലെത്തി വിശദമായി നിരീക്ഷിച്ചു. ശേഷം ചാലക്കുടി പള്ളിപ്പെരുന്നാളിന് പോയി. അവിടെ പാർക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ നിന്നും ഒരു നമ്പർ തെരഞ്ഞെടുത്തു. ആ നമ്പർ വച്ച് സ്വന്തം സ്കൂട്ടറിന് ഒരു വ്യജ നമ്പർ പ്ലേറ്റ് അടിച്ചു. സിസിടിവിയില്‍ തപ്പുമ്പോൾ പെരുന്നാളിന് വന്ന ഈ നമ്പറുള്ള വണ്ടി തെരഞ്ഞ് പൊലീസ് പോകുമെന്നായിരുന്നു പ്ലാൻ. ഹെല്‍മറ്റ്, മങ്കി ക്യാപ്പ്, ഷൂസ്, കയ്യില്‍ ഗ്ലൗസ് എന്നിവ ധരിച്ചു. വീട്ടില്‍ നിന്നും ബാങ്കിലേക്കും അവിടുന്ന് തിരിച്ചും പോകുമ്പോള്‍ ഇടവേളയിട്ട് മാറാന്‍ മൂന്ന് ഡ്രസുകള്‍ തിരഞ്ഞെടുത്തു. സിസിടിവി തപ്പുമ്പോഴും മനസിലാകാതിരിക്കാനായിരുന്നു ഇത്. മോഷണം കഴിഞ്ഞ് മടങ്ങുമ്പോൾ സ്കൂട്ടറിന് ഒരു ചെയ്ഞ്ച് തോന്നാല്‍ വേണ്ടി 500 മീറ്റർ പിന്നിട്ടപ്പോള്‍ സ്കൂട്ടറിന് റിയർ വ്യൂ മിററും ഫിറ്റ് ചെയ്തു. കവർച്ചയ്ക്കു ശേഷം ദേശീയ പാതയിലും സംസ്ഥാന പാതയില‍ുമുള്ള നിരീക്ഷണ ക്യാമറകൾ ഒഴിവാക്കി റിജോ വീട്ടിലെത്തി. പക്ഷേ മൂന്ന് ഡ്രസ് എടുക്കാന്‍ വരെ ബുദ്ധി കാണിച്ച റിജോ ഷൂസ് മാറ്റാന്‍ മറന്നു. ഈ ഷൂസ് പൊലീസിന് പിടിവള്ളിയായി.

മോഷണത്തിന് നാലു ദിവസം മുന്‍പ് തന്റെ എടിഎം കാർഡ് എക്സ്പെയർ ആയെന്നും പറഞ്ഞ് ബാങ്കിലെത്തി ഒരു ഷോ നടത്തിയതും റിജോയ്ക്ക് കുരുക്കായി. ബാങ്കില്‍ കൂടുതല്‍ പണം ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് കയ്യില്‍ കിട്ടിയ 15 ലക്ഷവും എടുത്തത് കളഞ്ഞതോടെ ഇതിന് പിന്നില്‍ ഒരു പ്രൊഫഷണല്‍ കൊള്ളക്കാരനല്ലെന്നും, കടം മൂത്ത ഏതോ മലയാളി ആണെന്ന് ഉറപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞു. ഒടുവില്‍ വഴിവെട്ടി പൊലീസ് കുടുംബസംഗമം നടന്നുകൊണ്ടിരുന്ന വീട് വളഞ്ഞ് വീട്ടിലെക്ക് ഇരച്ചുകയറിയപ്പോഴാണ് പ്ലാനെല്ലാം പൊളിഞ്ഞത്.

Leave a Reply