ന്യൂഡൽഹി : കോവിഡിൽ നിന്നും കുട്ടികളെ സുരക്ഷിതരാക്കാനുള്ള നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്‌സിനേഷൻ മാർച്ച് മുതൽ ആരംഭിച്ചേക്കും. നാഷണൽ ടെക്‌നിക്കൽ അഡ്‌വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റ കൊറോണ വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻകെ അറോറയാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ 15 മുതൽ 18വരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ഇവർക്കുള്ള രണ്ടാം ഡോസ് വാക്‌സിൻ വിതരണം ഫെബ്രുവരി രണ്ടാംവാരം മുതൽ ആരംഭിക്കും. 12 മുതൽ 14 വരെയുള്ള കുട്ടികൾക്കാണ് മാർച്ച് മുതൽ വാക്‌സിൻ വിതരണം ചെയ്യുക. ജനുവരി മൂന്ന് മുതലാണ് കൗമാര പ്രായക്കാർക്കുള്ള വാക്‌സിൻ വിതരണം ആരംഭിച്ചത്. ആദ്യദിനം തന്നെ 42,06,433 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. വാക്‌സിനേഷൻ പ്രക്രിയയിൽ കൗമാരക്കാരുടെ സജീവ പങ്കാളിത്തം ഉണ്ടാകുന്നതായി അറോറ വ്യക്തമാക്കി.
അതേസമയം രാജ്യത്തെ കൊറോണ പ്രതിരോധ വാക്‌സിനേഷൻ ആരംഭിച്ച് ഇന്നലെ ഒരു വർഷം പൂർത്തിയായി. ഒരു വർഷത്തിനിടെ 157.20 കോടി വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്