Spread the love

വൈക്കം വെള്ളൂർ സ്റ്റേഷൻ പരിധിയിലെ കീഴൂർ പ്ലാംചുവട് ഭാഗത്ത് താമസിക്കുന്ന വിമുക്ത ഭടനായ മേച്ചേരിൽ മാത്യുവും ഭാര്യ സൂസമ്മയും താമസിക്കുന്ന വീട്ടിൽ മോഷണശ്രമം നടത്തിയ കീഴൂർ സ്വദേശിയും ഇപ്പോൾ ആലപ്പുഴ എരമല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന ചിറ്റേത്ത് പുത്തൻപുരയിൽ റോബിൻസനെ (32 ) യാണ് പിടികൂടിയത്.

തലയോലപറമ്പ്, വെള്ളൂർ എസ് ഐ മാരായ ജയ് മോൻ, കെ.സജി, സി പി ഒ മാരായ വി പിൻ, പി.എസ് രാജീവ്, ബാബു, ഹോം ഗാർഡുമാരായ ബിജുമോൻ, സജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.

സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെ. ബുധനാഴ്ച പുലർച്ചെ 1.30ഓടെ വീടിന്റെ ടെറസിൽ നൈറ്റിധരിച്ചു ഒരാൾ നിൽക്കുന്നത് പാലായിലെ വീട്ടിലിരുന്ന് സിനിമ കാണുന്നതിനിടയിൽ മാത്യുവിന്റെ മകൾ സോണിയാണ് യാദൃശ്ചികമായി  മൊബൈലിൽ  കണ്ടത്. സോണിയ ഉടൻ തലയോലപറമ്പ് എസ് ഐ ജയ് മോനെ ഫോണിൽ ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചു. സ്വന്തം സ്‌റ്റേഷൻ പരിധിയല്ലാതിരുന്നിട്ടും ജയ്മോൻ ഉടൻ സഹപ്രവർത്തകരേയും കൂട്ടി ജീപ്പിൽ പ്ലാം ചുവട്ടിലേക്കു പാഞ്ഞു. യാത്രാമധ്യേ വെള്ളൂർ എസ് ഐ കെ.സജിയെയും വിവരമറിയിച്ചു. മിനിട്ടുകളുടെ വ്യത്യാസത്തിൽ ഇരു സ്‌റ്റേഷനുകളിലേയും പോലിസെത്തി വീടുവളഞ്ഞു. എസ് ഐ മാർ മതിൽ ചാടി കടന്ന് ടെറസിലെത്തിയപ്പോൾ അപകടം മണത്ത   മോഷ്ടാവ് താഴേക്ക് കുതിച്ചു. സമീപപുരയിടങ്ങളിലൂടെ ഓടി അര കിലോമീറ്ററോളം പോലിസിനെ വട്ടംചുറ്റിച്ച മോഷ്ടാവിനെ പോലിസ് പിൻതുടർന്ന് സാഹസികമായി കീഴ്‌പ്പെടുത്തി.

ഏതാനും വർഷങ്ങൾക്കു മുമ്പുവരെ കീഴൂരിൽ താമസിച്ചിരുന്ന റോബിൻസണ് പ്രദേശത്തെക്കുറിച്ചും ആളുകളെക്കുറിച്ചും നന്നായി അറിയാമായിരുന്നു. സാമ്പത്തികമായി ഭേദപ്പെട്ട നിലയിൽ കഴിയുന്ന വയോധികർ മാത്രം താമസിക്കുന്ന വീട് മോഷണത്തിനായി തെരഞ്ഞെടുത്തതും സ്ഥല പരിചയമുള്ളതിനാലായിരുന്നു. വയോധികരായ മാതാപിതാക്കളുടെ സുരക്ഷയെ കരുതിയാണ് വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ തന്റെ മൊബൈൽ ഫോണുമായി അഭ്യസ്തവിദ്യയായ സോണിയ ബന്ധിപ്പിച്ചത്. മാതാപിതാക്കളെ തുടർച്ചയായി വിളിക്കുകയും സി സി ടി വി ദൃശ്യങ്ങൾ ഇടയ്ക്ക് പരിശോധിക്കുകയും ചെയ്തിരുന്ന സോണിയയുടെ പക്കൽ തലയോലപറമ്പ്, വെള്ളൂർ സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകളും ഉണ്ടായിരുന്നതാണ് തുണയായത്.

കോടതിയിൽ ഹാജരാക്കിയ മോഷ്ടാവിനെ റിമാൻഡ് ചെയ്തു. തലയോലപറമ്പ്, വെള്ളൂർ പ്രദേശങ്ങളിൽ മുമ്പ് നടന്ന മോഷണങ്ങളുമായി റോബിൻസണു ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും വെള്ളൂർ എസ് എച്ച് ഒ എ. പ്രസാദ് പറഞ്ഞു.

Leave a Reply