Spread the love

ചേന്ദമംഗലം (കൊച്ചി) ∙ മരുമകളെ കഴുത്തറുത്തു കൊന്ന ശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ച വീട്ടിൽ നിന്നു പൊലീസ് എയർ പിസ്റ്റൾ പിടിച്ചെടുത്തു. വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളിൽ സെബാസ്റ്റ്യനാണ് (66) മകൻ സിനോജിന്റെ ഭാര്യ ഷാനുവിനെ (34) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണു പൊലീസ് കണ്ടെത്തൽ.

സെബാസ്റ്റ്യൻ എയർ പിസ്റ്റൾ ഉപയോഗിച്ചു ഷാനുവിനെ വെടിവച്ചിട്ടുണ്ടെന്നും നെറ്റിയിൽ വെടി കൊണ്ടു മുറിവുണ്ടെന്നും പൊലീസ് അറിയിച്ചു. ഈ പെല്ലറ്റുകൾ ഷാനുവിന്റെ മൃതദേഹത്തിൽ നിന്നു കണ്ടെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.കഴുത്തറുക്കുന്നതിനു മുൻപ് വെടിവച്ചതാകാം. അല്ലെങ്കിൽ വെടിവച്ചിട്ടും മരിക്കാതിരുന്നതിനാൽ കഴുത്തു മുറിച്ചതുമാകാം. ഇക്കാര്യത്തിൽ വ്യക്തത വരുത്താനുണ്ട്. വീട്ടിലെ അടുക്കളയിൽ നിന്നാണ് എയർ‍ പിസ്റ്റൾ കണ്ടെടുത്തത്.

ആർക്കും വാങ്ങാൻ കഴിയുന്ന ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൾ എറണാകുളത്തെ കടയിൽ നിന്നാണു സെബാസ്റ്റ്യൻ വാങ്ങിയതെന്നു മനസ്സിലായി. എയർ പിസ്റ്റളിലെ 2 പെല്ലറ്റ് ഉപയോഗിച്ചിട്ടുണ്ട്. അനുവദനീയമായതിലും കൂടുതൽ ശേഷി വർധിപ്പിച്ച എയർ പിസ്റ്റളാണോ ഇതെന്നു കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന കോടതിയുടെ അനുവാദത്തോടെ നടത്തുമെന്നു പൊലീസ് അറിയിച്ചു.

Leave a Reply