ലോണിനുള്ള അപേക്ഷ നിരസിച്ചു ബാങ്കിന് തീയിട്ട് യുവാവ്. കർണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം. തീയിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ലോണിന് വേണ്ടി വാസിം ഹസരത്‌സബ് മുല്ല എന്ന മുപ്പത്തിമൂന്നുകാരൻ കാനറാ ബാങ്കിൽ അപേക്ഷിച്ചിരുന്നു. എന്നാൽ ചില രേഖകൾ കൂടി വേണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അപേക്ഷ തള്ളി. ഇതിൻ്റേ രോഷത്തിലാണ് യുവാവ് ബാങ്കിൽ നിന്ന് അപ്പോൾ മടങ്ങിയത്.പിന്നീട് രാത്രി ബാങ്കിന് സമീപമെത്തി ജനൽ ചില്ല് തകർത്ത ശേഷം ബാങ്കിന് അകത്തേക്ക് പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. തീ ആളിപ്പടർന്ന ശേഷമാണ് നാട്ടുകാരും സുരക്ഷാ ജീവനക്കാരനും ഇക്കാര്യം ശ്രദ്ധിച്ചത്. ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും വലിയ നഷ്ടമാണ് ഉണ്ടായത്. അഞ്ച് കംപ്യൂട്ടറുകൾ, ഫാൻ, ലൈറ്റ്, പാസ്ബുക്ക് പ്രിന്റർ, ക്യാഷ് കൗണ്ടിങ് മെഷീൻ, സിസിടിവികൾ, കൗണ്ടറുകൾ അങ്ങനെ ഏകദേശം 12 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായെന്ന് അധികൃതർ പറയുന്നു. ഐപിസി സെഷൻ 436,477,435 എന്നീ വകുപ്പുകൾ ചേർത്ത് യുവാവിനെതിരെ പൊലീസ് കേസെടുത്തു.